ഇരിട്ടി: 2018-2019 വർഷത്തെ ആർദ്രം അവാർഡ് അയ്യൻകുന്ന് പഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങി. പഞ്ചായത്ത് പരിധിയിലുള്ള അങ്ങാടിക്കടവ്, കരിക്കോട്ടക്കരി, പിഎച്ച്സി കൾ, സബ് സെന്ററുകൾ, മുണ്ടയാംപറമ്പ്, അങ്ങാടിക്കടവ് ആയുർവേദ ആശുപത്രികൾ രണ്ടാംകടവ് ഹോമിയോ ആശുപത്രി, പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്, അങ്കണവാടികൾ എന്നീ സ്ഥാപനങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകൾ, കൃത്യമായ ഇടവേളകളിലെ മീറ്റിംഗ് നടത്തിപ്പുകൾ, കുറ്റമറ്റ മിനിറ്റ്സുകൾ, അക്കൗണ്ടുകൾ, നിലവിലുള്ള സൗകര്യങ്ങളുടെ വൃത്തിയും വെടിപ്പും എന്നിവയെല്ലാമാണ് അയ്യൻകുന്ന് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. അഞ്ചു ലക്ഷം രൂപയാണ് അവാർഡ് തുക. പഞ്ചായത്ത് മുൻ ഭരണസമിതിയും ഇപ്പോഴത്തെ ഭരണസമിതിയും സംയുക്തമായാണ് അവാർഡ് ഏറ്റുവാങ്ങിയത്. കണ്ണൂർ ഡെപ്യൂട്ടി ഡിഎംഒ, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ഭരണസമിതി അംഗങ്ങളായ ലിസി തോമസ്, ബീന റോജസ്, സിന്ധു ബെന്നി, മിനി വിശ്വനാഥൻ, ഐസക് ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, ഭരണസമിതി അംഗങ്ങളായിരുന്ന മേരി വാഴാംപ്ലാക്കൽ, ജോസഫ് തടത്തിൽ, സണ്ണി തോമസ്, സെക്രട്ടറി ഇൻ ചാർജ് പി.വി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജോസഫ് താന്നിയിൽ പങ്കെടുത്തു.