കോവിഡ് ഭീഷണികളെ അവഗണിക്കാനാവില്ലെന്നും ഈ പ്രതിസന്ധി വിജയകരമായി മറികടക്കാന്‍ മുന്‍കരുതല്‍ പാലിച്ച് സുരക്ഷാ കവചം തകരാതെ മുന്നോട്ട് പോകാനാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഐസിഎംആറിന്റെ സീറോ പ്രിവൈലൻസ് പഠനത്തിലെ കണ്ടെത്തൽ പ്രകാരം ഒന്നാം വ്യാപന കാലത്ത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറവായിരുന്നു. ഡെൽറ്റ വകഭേദം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ ഏറ്റവും പെട്ടെന്ന് രോഗം വ്യാപിച്ച് വലിയ നാശം വിതയ്ക്കാൻ കൂടുതൽ സാധ്യതയുള്ള സ്ഥലം നമ്മുടെ നാടായി. മരണനിരക്ക് വലിയ തോതിൽ ഉയർത്താതെ രണ്ടാം തരംഗത്തെയും മികച്ച രീതിയിൽ പ്രതിരോധിച്ചു.
രോഗികളുടെ എണ്ണം രണ്ടാം തരംഗത്തിൽ കൂടിയെങ്കിലും നിയന്ത്രണങ്ങളെ മറികടന്ന് പോയില്ല. രോഗികൾക്ക് എല്ലാവർക്കും സംരക്ഷണവും ചികിത്സയും ഉറപ്പാക്കി രോഗവ്യാപനത്തെ നിയന്ത്രിക്കാനായിമരിച്ചവരുടെ എണ്ണത്തിൽ സ്വാഭാവിക വർധനവുണ്ടായി. മരണനിരക്ക് ഉയരാതെ പിടിച്ചുനിർത്താൻ കഴിഞ്ഞു.
മരിച്ചവരിൽ 95 ശതമാനവും വാക്സിൻ കിട്ടാത്തവരാണ്. സെപ്റ്റംബർ 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ശ്രമം. 2.23 കോടി പേർ ഒരു ഡോസ് വാക്സിൻ കിട്ടിയവരാണ്. 86 ലക്ഷത്തിലേറെ പേർക്ക് രണ്ട് ഡോസ് വാക്സിനും കിട്ടി.
ഡെൽറ്റ വൈറസിന് വാക്സിന്റെ പ്രതിരോധം ഭേദിക്കാൻ ചെറിയ തോതിൽ കഴിയും. എന്നാൽ വാക്സിനെടുത്തവരിൽ രോഗം ഗുരുതരമാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരില്ല. മരണസാധ്യത ഏറെക്കുറെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.