കണ്ണൂര്‍: കോഴിക്കോട് ജില്ലയില്‍ പന്ത്രണ്ടു വയസുകാരന് നിപ്പ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ നിലവില്‍ കണ്ണൂർ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡിഎംഒ ഡോ. കെ. നാരായണ നായ്ക്. നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്ട്രോള് റൂം തുറക്കാനും തീരുമാനിച്ചു. നിപ്പ വൈറസ് വ്യാപനം കണ്ണൂര്‍ ജില്ലയില്‍ പ്രതിരോധിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഡിഎംഒയുടെ ചേംബറില്‍ നടന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിനുശേഷമുള്ള വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കുന്നതിനായി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എല്ലാ കീഴ് സ്ഥാപനമേധാവികള്‍ക്കും അടിയന്തര നിര്‍ദേശങ്ങള്‍ നല്കി. ഇതിനുവേണ്ടി എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉടന്‍തന്നെ പരിശീലനം നല്‍കും. നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൺട്രോള് റൂം തുറക്കാന്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ 04972709494 എന്ന നമ്പറില്‍ ബന്ധപ്പെടാം.
നിപ്പ ജില്ലാ നോഡല്‍ ഓഫീസറായി മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
യിലെ ഫിസിഷ്യന്‍ ഡോ. ബിനോ ജോസിന് ചുമതല നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. എം.കെ. ഷാജ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി.കെ. അനില്‍ കുമാര്‍, കോവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഋഷി ഗോപാലകൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.