കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്പോൾ കോവിഡ് മരണം അനാഥരാക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് വർധിക്കുകയാണ്. കോവിഡ് മഹാമാരിയിൽ സംസ്ഥാനത്ത് അനാഥരായത് 45 ഓളം കുട്ടികളാണ്. മാതാപിതാക്കളിൽ ഒരാൾ നഷ്ടമായത് ആയിരത്തോളം കുട്ടികൾക്കാണ്. സർക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. കണ്ണൂർ ജില്ലയിൽ മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം രണ്ടക്കത്തിലാണെന്നാണ് കണക്ക്. മക്കൾ മാത്രമല്ല അനാഥരാക്കപ്പെടുന്നത്. വീടുകളിൽ ഒന്ന് മിണ്ടാൻപോലും ആളില്ലാതെ പ്രിയപ്പെട്ടവരുടെ മരണം അച്ഛനമ്മമാരെയും കോവിഡ് അനാഥരാക്കുന്നുണ്ട്. കോവിഡ് അനാഥക്കുട്ടികൾ രണ്ടുതരത്തിലാണ്. ഒന്ന് അച്ഛനമ്മമാർ കോവിഡ് ബാധിച്ച് മരിച്ചവർ. രണ്ടാമത്തേത് മാതാപിതാക്കളിൽ ഒരാളെ നഷ്ടമായവർ. ഇത്തരം കുട്ടികളുടെ പട്ടിക ജില്ലാ ശിശുസുരക്ഷാ ഓഫീസർമാർ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കുന്നത്. കുട്ടികളുടെ ഇടയിലും കോവിഡ് ബാധിച്ച് തുടങ്ങിയിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികൾക്ക് ജില്ലാ ചൈൽഡ് ലൈൻ ഫണ്ട് ഉപയോഗിച്ച് 1000 രൂപയുടെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു തുടങ്ങി. രണ്ടാം തരംഗത്തിലാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ക്രമാതീതമായി വർധിച്ചത്.
സർക്കാർ ധനസഹായം
കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മാതാപിതാക്കൾ മരിച്ച കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസ ചെലവും നൽകും. പിഎം കെയർ പദ്ധതി പ്രകാരമാണ് ധനസഹായം നൽകുക. കൂടാതെ അഞ്ചുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും നൽകും. ഇത്തരം കുട്ടികളുടെ വിവരങ്ങൾ നൽകാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ലക്ഷം രൂപാവീതം കുട്ടികളുടെ പേരിൽ നിക്ഷേപിക്കും. കുട്ടികൾക്ക് 18 വയസ് ആകുന്നതുവരെ പ്രതിമാസം 2000 രൂപ നൽകും. ബിരുദം വരെയുള്ള വിദ്യാഭ്യാസചെലവുംസംസ്ഥാന സർക്കാർ ഏറ്റെടുക്കും.
കുതിച്ചുയർന്ന്
കോവിഡ് മരണഭീതി
മരണം ഒരു ദൈനംദിന പ്രക്രിയയാകുന്പോൾ വെറും കണക്കുകളിലേക്ക് മാത്രം ആ ജീവിതങ്ങൾ ചുരുങ്ങുകയാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ഭയപ്പെടുത്തുന്ന രീതിയിൽ മരണസംഖ്യ ഉയരുകയാണ്. ജില്ലയിൽ മാത്രം 1300 പേർ ഇതിനകം കോവിഡ് ബാധിച്ച് മരിച്ചുവെന്നാണു സർക്കാരിന്റെ ഔദ്യോഗിക കണക്ക്. അനുബന്ധ രോഗം ബാധിച്ച് മരിച്ച കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഇതിലും ഇരട്ടിയാണ്. ഈ കണക്കുകൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താറില്ല. വരും ദിവസങ്ങളിൽ കോവിഡ് ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രണ്ടാം തരംഗത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്.
കോവിഡ് മുക്തരുടെ
മരണത്തിലും വർധന
കോവിഡ് നെഗറ്റീവ് ആയതിനുശേഷം മരിക്കുന്നവരുടെ എണ്ണം ജില്ലയിലും കൂടുകയാണ്. രോഗമുക്തരായി എന്ന തോന്നലിൽ സാധാരണ ജീവിതം നയിക്കുന്നതിനിടെ ന്യുമോണിയ, ശ്വാസതടസം, ഹൃദയാഘാതം തുടങ്ങിയ പിടിപെടുന്നതാണ് മരണകാരണം. കോവിഡ് മരണക്കണക്കുകൾ വൻ വൈരുധ്യമെന്നാണ് പല റിപ്പോർട്ടും പറയുന്നത്. യഥാർഥ കോവിഡ് മരണത്തേക്കാൾ ഇരട്ടിയിലധികം കുറച്ചാണ് ഔദ്യോഗിക കണക്കുകളെന്നാണ് ആരോപണം. ഇത്തരം ഒഴിവാക്കലുകൾ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം നൽകുന്പോൾ പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലെ പട്ടികയിൽ പലരും പുറത്താകാനുള്ള സാധ്യതയുമുണ്ട്. ഗുരുതരമായ അസുഖങ്ങൾ മൂർച്ഛിച്ച് മരിക്കുന്പോൾ കോവിഡ് പോസിറ്റീവായാലും പട്ടികയിൽ ഉൾപ്പെടുത്താറില്ല. രോഗികളെ ചികിത്സിച്ച ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾപോലും പരിഗണിക്കപ്പെടുന്നില്ല എന്നതും വസ്തുതയാണ്.