പേരാവൂർ:പേരാവൂർ ,കേളകം ,കൊട്ടിയൂർ ,കണിച്ചാർ പഞ്ചായത്തുകളില്‍ വായ്പ തുക കുടിശ്ശിക ആക്കിയ വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി. 2020 ലെ കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നതാണ് . മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു .
ഇതേ തുടർന്ന് ഷെഡ്യൂൾഡ് ബാങ്കുകളാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചിട്ടുള്ളത് .സഹകരണ ബാങ്കുകൾ അടക്കമുളള എല്ലാ ബാങ്കുകളും നടപടിക്രമങ്ങൾ പൂർത്തികരിക്കാനുള്ള നീക്കത്തിലാണ് . ജൂൺ മാസം അവസാന വാരം മുതൽ വായ്പ കുടിശിക ആക്കിയവർക്ക് ബാങ്കുകൾ നോട്ടീസ് നല്‍കിയിരുന്നു .തുടർന്നാണ് ഓഗസ്റ്റ് മാസത്തിൽ ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടീസ് പതിപ്പിക്കുന്ന നടപടികൾ ആരംഭിച്ചത്. 2020 ലെ കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് എല്ലാ തരം വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം കൂടുതൽ ലഭിച്ചത് ചെറുകിട ഇടത്തരം വ്യാപാരികൾക്കും കർഷകർക്കും വ്യവസായികൾക്കും ആണ് . പ്രത്യേക അപേക്ഷകളും മൊറട്ടോറിയത്തിനായി ബാങ്കുകൾ സ്വീകരിച്ചിരുന്നു.എന്നാൽ സാമ്പത്തിക രംഗം തകർച്ചയിൽ തന്നെ തുടരുക ആയിരുന്നതിനാൽ കോവിഡ് കാലം കഴിഞ്ഞ ശേഷവും തിരിച്ചടവ് ഉണ്ടായില്ല.കൃഷിയും കച്ചവടവും നഷ്ടത്തിൽ തുടരുകയും ചെയ്തതോടെ വായ്പ എടുത്തവർ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു . കോടതി നടപടികൾ പൂർത്തിയാകാതെ തുടരുന്നതിന് ഇടയിലാണ് ബാങ്കുകൾ നടപടികൾ സ്വീകരിച്ചു തുടങ്ങിയത് . കൃത്യമായി വായ്പ തുകയുടെ ഗഡുക്കൾ തിരിച്ച് അടച്ചു വന്നിരുന്നവർക്ക് രണ്ട് വർഷം വരെ മൊറട്ടോറിയം അനുവദിക്കണം എന്ന നിർദേശവും സുപ്രീം കോടതിയിൽ ഉയർന്നിരുന്നു . എന്നാൽ ബാങ്കുകൾ അത് നടപ്പിലാക്കിയിട്ടില്ല . മുൻ കാലങ്ങളിൽ കൂടുതൽ വായ്പകൾ അനുവദിച്ചിട്ടുള്ള ഷെഡ്യൂൾ ബാങ്കുകളാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചിട്ടുള്ളത് .
previous post