ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി. ജന്മസ്ഥലമായ ചെമ്ബഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജയന്തി ആഘോഷിക്കും. ഇന്നു രാവിലെ പൂജകളോടെയും പ്രാർഥനകളോടെയും ശിവഗിരിയിൽ ആഘോഷം ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ 7നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. തുടർന്നു വൈദിക മഠത്തിൽ ജപയജ്ഞം ആരംഭിക്കും. ഗുരുജയന്തി മുതൽ മഹാസമാധി ദിനം വരെയുള്ള ചടങ്ങാണ് ജപയജ്ഞം.ചെമ്ബഴന്തി ഗുരുകുലത്തിൽ രാവിലെ 10ന് ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കടകംപളളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രസംഗം നടത്തും. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗം നടത്തും. മന്ത്രിമാരായ ചിഞ്ചുറാണി, ആന്റണിരാജു, ജി.ആർ.അനിൽ, വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ വിവിധ സമയങ്ങളിലായി പങ്കെടുക്കും.
ഇത്തവണ വിപുലമായ ഘോഷയാത്രയുമില്ല. വൈകിട്ട് അഞ്ചിന് പ്രതീകാത്മക ജയന്തി ഘോഷയാത്ര മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചോടെ ഗുരുവിന്റെ ചിത്രവും വഹിച്ച്, അലങ്കരിച്ച സൈക്കിൾ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും. ആറരയ്ക്ക് വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും ഉണ്ടാവും. കൊവിഡ് നിയന്ത്രണങ്ങൾ ഉളളതിനാൽ അന്നദാനം ഉൾപ്പെടെ മറ്റ് ചടങ്ങുകൾ ഉണ്ടാകില്ല. ജയന്തി സമ്മേളനം ഗുരുകുലത്തിന്റെ ഫേസ്ബുക്ക് പേജ് വഴി കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്