കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്റെ ഭാഗമായുളള നിര്‍ദിഷ്ട കണ്ണൂര്‍-കൊച്ചി-തിരുവനന്തപുരം അതിവേഗ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ ഊർജിതം. കണ്ണൂർ ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഈ മാസം 16നകം ജില്ലയിലെ ഭൂമി പൂർണമായും ഏറ്റെടുക്കുമെന്നാണ് ജില്ലാഭരണകൂടം ബന്ധപ്പെട്ടവരെ അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഒരുപക്ഷേ ഇത് ഈമാസം 31 വരെ നീളാമെന്നാണ് കണ്ണൂര്‍ സ്പെഷല്‍ തഹസില്‍ദാർ ഓഫീസ് അധികൃതർ പറയുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി പാതയ്ക്ക് ആവശ്യമുള്ള 70 ശതമാനത്തോളം ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. പാത കടന്നുപോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റിയാണ് ഭൂമിവില നിശ്ചയിച്ച് നോട്ടീസ് ഇറക്കിയശേഷം ആധാരങ്ങള്‍ പരിശോധിച്ച് ഭൂമി ഏറ്റെടുത്ത് നിശ്ചയിച്ച തുക ഭൂവുടമകള്‍ക്കു നല്‍കുന്നത്. ഭൂമി ഏറ്റെടുക്കല്‍ 50 ശതമാനം പൂര്‍ത്തിയായാൽ പ്രവൃത്തി ആരംഭിക്കാനാകുമെന്നാണ് ചട്ടം. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ അക്വിസിഷന്‍ ജോലികള്‍ ഇതിനകം 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ല എന്നിവിടങ്ങളിലാണ് അക്വിസിഷനെതിരേ ചില പ്രശ്നങ്ങൾ ഉയരുന്നത്. കണ്ണൂർ ജില്ലയിൽ പാപ്പിനിശേരി മുതല്‍ മുഴപ്പിലങ്ങാട് വരെ കണ്ണൂര്‍ സ്പെഷല്‍ തഹസില്‍ദാരുടെയും മുഴപ്പിലങ്ങാട് മുതല്‍ പള്ളൂർ വരെ തലശേരി സ്പെഷല്‍ തഹസില്‍ദാരുടെയും നേതൃത്വത്തിലാണ് അക്വിസിഷന്‍ നടക്കുന്നത്.
ഇതിനിടെ തദ്ദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് തടസപ്പെട്ട പാപ്പിനിശേരി വില്ലേജിൽപ്പെട്ട തുരുത്തിയിലെ സർവേനടപടികൾ അവസാനഘട്ടത്തിലാണ്. തുരുത്തിയിലെ 5.2765 ഹെക്ടറിന്റെയും ചിറക്കൽ വില്ലേജിലെ കോട്ടക്കുന്ന് മേഖലയിലെ 14.5780 ഹെക്ടറിന്റെയും നടപടിക്രമങ്ങളാണ് പ്രതിഷേധത്തിനിടയിലും ഊർജിതമാക്കിയത്.
പാതയുടെ ജില്ലയിലെ ആദ്യറീച്ചായ തളിപ്പറന്പിൽ കാസർഗോഡ് അതിർത്തിയായ കാലിക്കടവ് മുതൽ മാങ്ങാട് വരെ 117.6775 ഹെക്ടറും രണ്ടാമത്തെ കണ്ണൂർ റീച്ചിലുള്ള മാങ്ങാട് മുതൽ മുഴപ്പിലങ്ങാട് വരെ 82.8797 ഹെക്ടർ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്.കണ്ണൂർ റീച്ചിൽ ഏറ്റെടുക്കാനുള്ളതിൽ 60.9114 ഹെക്ടർ സ്വകാര്യ ഭൂമിയും 21.9683 ഹെക്ടർ സർക്കാർ പുറന്പോക്ക് ഭൂമിയുമാണ്. ഇനി പത്തു ഹെക്ടറിനടുത്ത് ഭൂമി മാത്രമാണ് കണ്ണൂർ റീച്ചിനു കീഴിൽ ഏറ്റെടുക്കാനുള്ളത്. വലിയന്നൂർ വില്ലേജിന് അനുവദിച്ച 50 കോടി രൂപയും ഭൂവുടമകൾക്ക് നൽകി സ്ഥലമേറ്റെടുക്കൽ ജോലികൾ ത്വരിതഗതിയിലാണ്. ഇതിനകം 60.9114 ഹെക്ടർ ഭൂമിക്കായി 659.14 കോടി രൂപയുടെ ഫണ്ട് ആവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റിക്ക് അപേക്ഷ നൽകി. ഇതിൽ 58.8145 ഹെക്ടർ ഭൂമിക്കുള്ള 646.03 കോടി രൂപയടക്കം മൊത്തം 649 കോടി രൂപ അനുവദിച്ചു.
ദേശീയപാതയുടെ കണ്ണൂർ ബൈപ്പാസ് ചിറക്കൽ-പുഴാതി-വലിയന്നൂർ-എളയാവൂർ-ചേലോറ-ചെമ്പിലോട്-എടക്കാട് കടമ്പൂർ -മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെ കടന്നുപോകും. പാപ്പിനിശേരി തുരുത്തി പ്രദേശത്തെയും ചിറക്കൽ കോട്ടക്കുന്ന് ഭാഗത്തെയും ബന്ധിപ്പിക്കുന്ന രീതിയിൽ വളപട്ടണം പുഴയ്ക്ക് കുറുകേ പുതിയ പാലവും വരുന്നതോടെ വളപട്ടണത്തെയും പാപ്പിനിശേരിയിലെയും നിലവിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും. നിലവിലുള്ള ദേശീയപാതയിൽ ചാല ജംഗ്ഷനിലാണ് പുതിയ ബൈപ്പാസ് എത്തിച്ചേരുക. ഇതുകാരണം കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കിനും ശാശ്വതപരിഹാരമാകും. അക്വിസിഷൻ നടപടികൾ പൂർത്തിയാക്കി ഈവർഷം സെപ്റ്റംബറോടെ റോഡിന്റെ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേശീയപാതാ വിഭാഗം അധികൃതർ.