കൊട്ടിയൂർ: പദ്ധതി പഴയ ആനത്താര. പക്ഷേ, പുതിയ പേര് റീബിൽഡ് കേരള പുനരധിവാസ പദ്ധതി. പദ്ധതിയിലേക്ക് കൊട്ടിയൂർ പഞ്ചായത്ത് ആറാം വാർഡ് അമ്പായത്തോട്, 10 കൊട്ടിയൂർ, 11 തലക്കാണി, 12 വെങ്ങലോടി പ്രദേശങ്ങളിലെ 160 ലേറെ കുടുംബങ്ങളുടെ 72 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കും. മലമ്പ്രദേശങ്ങളിലെ ജനങ്ങളിലേറെയും സ്ഥലം ഒഴിഞ്ഞുപോകാനുള്ള സമ്മതപത്രം വനംവകുപ്പിന് നൽകിക്കഴിഞ്ഞു. രണ്ടു റീച്ചുകളായാണ് പുനരധിവാസം നടപ്പാക്കുന്നതെന്ന് കൊട്ടിയൂർ റേഞ്ച് അധികൃതർ പറയുന്നു.
ആദ്യ റീച്ചിൽ വനവുമായി അതിർത്തി പങ്കിടുന്ന 74 കുടുംബങ്ങളുടെ 35 ഹെക്ടർ, രണ്ടാമത്തെ റീച്ചിൽ 94 കുടുംബങ്ങൾ. അറുപതോളം അപേക്ഷകൾ പുനരധിവാസത്തിന് അർഹമാണെന്നു കണ്ടെത്തിയതായും രേഖകളുടെ പരിശോധനകൾ പുരോഗമിക്കുകയാണെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. ഒരു യൂണിറ്റിന് 15 ലക്ഷം രൂപയാണ് നൽകുക. ഒരു കുടുംബത്തിന്റെ രണ്ടു ഹെക്ടർവരെ സ്ഥലം ഒരു യൂണിറ്റാണ്. ഇവരോടൊപ്പം താമസിക്കുന്ന 18 വയസു പൂർത്തിയായ ആൺ മക്കളെ മറ്റൊരു യൂണിറ്റായി കണക്കാക്കി അവർക്കും 15 ലക്ഷം വീതം നൽകും. പുനരധിവാസ പാക്കേജ് ആയതിനാൽ നിർബന്ധപൂർവമുള്ള ഒഴിപ്പിക്കൽ ഉണ്ടാവില്ല. ഭൂമി ഒഴിയാൻ താത്പര്യമില്ലാത്തവർക്ക് അവിടെ താമസം തുടരാം. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പദ്ധതിയിൽ അന്നുതന്നെ പലരിൽ നിന്നും സമ്മതപത്രം വാങ്ങിയിരുന്നു. പദ്ധതി അവതരിപ്പിച്ച് സമ്മതം നൽകിയശേഷം പല നിബന്ധനകളിലും മാറ്റം വരുത്തിയെന്ന് ജനങ്ങൾക്ക് ആക്ഷേപമുണ്ട്.
തുച്ഛമായ ഭൂമിയുള്ളവർക്ക് പ്രതീക്ഷയും കൂടുതൽ ഭൂമിയുള്ളവർക്ക് നിരാശയുമുണ്ടാക്കുന്നതാണ് പുനരധിവാസ പാക്കേജ്. കൂടുതൽ ഭൂമിയുള്ളവരാണ് പദ്ധതി പ്രദേശങ്ങളിലുള്ളവരിലേറെയും. കൃഷിയെ ആശ്രയിക്കുന്നവർക്ക് ഭൂമി വിട്ടുനൽകുന്പോൾ വരുമാനമില്ലാതാകുമെന്ന പ്രതിസന്ധിയുമുണ്ട്. വന്യമൃഗശല്യം, സൗകര്യങ്ങളില്ലാത്ത അവസ്ഥ ഇവയെല്ലാം കാരണം പ്രദേശങ്ങളിൽ നിന്നു വീടൊഴിഞ്ഞു വാടക വീടുകളിലും മറ്റും താമസിക്കുന്നവർക്ക് പുനരധിവാസം ആശ്വാസമാണ്. ഭൂമി വിട്ടുനൽകാതെ ഒറ്റയ്ക്ക് തുടരുന്നതും പ്രശ്നമാകാനിടയുണ്ട്. സമീപഭൂമികൾ വനമായാൽ സ്വയം ഒഴിഞ്ഞുപോകേണ്ട സാഹചര്യമുോണ്ടാകും. അതിലും ഭേദം കിട്ടുന്ന തുകയ്ക്ക് ഒഴിഞ്ഞുപോവുകയല്ലേയെന്ന ചോദ്യവും ജനങ്ങളെ പുനരധിവാസത്തിനു സമ്മതം മൂളാൻ പ്രേരിപ്പിക്കുകയാണ്.