ആദിവാസി മേഖലകളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്. ജില്ലാ വികസന സമിതി യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആറളം ഹയര്‍ സെക്കൻഡറി സ്കൂളില്‍ അധ്യാപക തസ്തികകള്‍ അനുവദിച്ചു കിട്ടുന്നതിനായി ഇടപെടുമെന്നും സ്കൂളിനെ ജില്ലയിലെ മികച്ച സ്കൂളായി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നുംമന്ത്രി പറഞ്ഞു.
പരിയാരം ഹയര്‍സെക്കൻഡറി സ്കൂളിലും പുതിയ അധ്യാപക തസ്തിക അനുവദിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി- മൈസൂര്‍ ദേശീയപാതയില്‍ മട്ടന്നൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഡിഡിസിയുടെ പ്രമേയമായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. ജില്ലാ ആശുപത്രിയില്‍ അനുവദിച്ച സ്പെഷാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരാനും ഡിഡിസി നിര്‍ദേശിച്ചു.
ജില്ലയിലെ പിഎസ്സി ഒഴിവ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു. ചുഴലി, പടിയൂര്‍- കല്യാട് മേഖലകളില്‍ നടക്കുന്ന അനധികൃത ഖനനം തടയുന്നതിനായുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. വി. ശിവദാസന്‍ എംപി, എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്, കെ.പി. മോഹനന്, കെ.വി. സുമേഷ്, സജീവ് ജോസഫ്, ടി.ഐ. മധുസൂദനന്, എം.വിജിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്,
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്, കെ. മുരളീധരന് എംപിയുടെ മണ്ഡലം പ്രതിനിധി എം.പി. അരവിന്ദാക്ഷന്, കെ.സുധാകരന് എംപിയുടെ മണ്ഡലം പ്രതിനിധി ടി. ജയകൃഷ്ണന്, എഡിഎം കെ.കെ. ദിവാകരന്, ഡിപിഒ കെ.പ്രകാശന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.