ഇരിട്ടി: ഒരുവർഷത്തെ പ്രയത്‌നത്തിനൊടുവിൽ പണിതീർത്ത മൃദംഗ ശൈലേശ്വരിയുടെ ശിൽപ്പം ശില്പി ഷിജു മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന് സമർപ്പിച്ചു. ശിൽപ്പം ഏറ്റുവാങ്ങിയ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ ഇത് സ്ഥാപിച്ചു.
ഒരു വർഷം മുൻപാണ് കാക്കയങ്ങാട് സ്വദേശിയായ തെക്കേൻകണ്ടി ഷിജു തന്റെ നേർച്ച എന്ന നിലയിൽ ശിൽപ്പത്തിന്റെ നിർമ്മാണം തുടങ്ങിയത്. ആവശ്യമായ വ്രതം നോറ്റായിരുന്നു പ്രവർത്തി നടത്തിപ്പോന്നത് . പേരാവൂർ തൊണ്ടിയിൽ ഓട്ടോറിക്ഷാ ബോഡി വർക്ക് ഷോപ്പ് നടത്തി വരുന്നതിനിടെ കിട്ടുന്ന ഇടവേളകളാണ് നിർമ്മാണത്തിന് കണ്ടെത്തിയിരുന്നത്. 16 ഗേജ് വരുന്ന നാലര അടി നീളത്തിലും രണ്ടര അടി വീതിയിലുളമുള്ള ജപ്പാൻ ഇരുമ്പ് തകിടാണ് ശിൽപ്പ നിർമ്മാണത്തിന്റെ മാദ്ധ്യമമായി ഉപയോഗിച്ചത്. നിർമ്മാണം പൂർത്തിയായതോടെ ജീവൻ തുടിക്കുന്ന ദേവീ ശില്പമായി ഇത് മാറി.
മുൻപും തുണ്ടിയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലും , തിരുവോണപ്പുറം ക്ഷേത്രത്തിലും ശിൽപ്പങ്ങൾ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്ന് ഷിജു പറഞ്ഞു. ഓട്ടോറിക്ഷകളുടെ ബോഡി നിർമ്മാണത്തിനിടെ തകിടുകളിൽ ചില ശില്പവേലകളും ചെയ്യുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹത്തിൻറെ ചില സുഹൃത്തുക്കളാണ് ഇത്തരം ഒരു ശില്പവേലക്കായി പ്രചോദനം നൽകിയതെന്നും ഷിജു അറിയിച്ചു.
നിർമ്മാണം പൂർത്തിയായതിന് ശേഷമാണ് ഷിജു മൃദംഗ ശൈലേശ്വരി ക്ഷേത്രം മേൽശാന്തിയേയും ഭാരവാഹികളെയും വിവരം അറിയിക്കുന്നത്. ബുധനാഴ്ച ക്ഷേത്രത്തിൽ നടന്ന സമർപ്പണ ചടങ്ങിൽ ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ട് , എക്സികുട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് ട്രസ്റ്റ് ചെയർമാൻ എ. കെ. മനോഹരൻ , അംഗങ്ങളായ പങ്കജാക്ഷൻ, കുഞ്ഞിരാമൻ , പ്രഭാകരൻ, ഷിജുവിന്റെ ഭാര്യ രാജി, മകൻ ഋതുഹർഷ് എന്നിവർ പങ്കെടുത്തു