കണ്ണൂർ: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ അടിയന്തര അധിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചു. അതി തീവ്രവ്യാപനമുള്ളതും(കാറ്റഗറി- ഡി), അതിവ്യാപനമുള്ളതുമായ (കാറ്റഗറി- സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമാണ് ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്. സബ് കളക്ടര്‍ ഉള്‍പ്പെടെ 24 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടിപിആര്‍ നിയന്ത്രിക്കുന്നതിനായി ചാര്‍ജ് ഓഫീസര്‍മാര്‍ സ്ഥാപന സെക്രട്ടറിമാര്‍, സ്റ്റേഷന് ഓഫീസര്‍ എന്നിവരുമായി അവലോകന യോഗം ചേര്‍ന്ന് ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണം. വാര്‍ഡുതലത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം വിലയിരുത്തണം. പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം, പോസിറ്റീവ് കേസുകളുടെ എണ്ണം എന്നിവയുടെ കണക്കുകള്‍ പരിശോധിക്കേണ്ടതുമാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു.
=ഇന്ന് പ്രത്യേക യോഗം
കണ്ണൂർ: ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ ത്തില്‍ താഴെയാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ക്കായി ഇപ്പോഴും ഡി കാറ്റഗറിയില്‍ തുടരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സെക്രട്ടറി, ഭരണസമിതി അധ്യക്ഷന്മാര് എന്നിവരുടെ പ്രത്യേക യോഗം ഇന്ന് കളക്ടറേറ്റിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലു വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം. നാലിന് സി കാറ്ററ്റഗറിയില് പെട്ട ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ യോഗവും ചേരും. നിലവില്‍ ജില്ലയില്‍ നാല് പഞ്ചായത്തുകള്‍ കൂടെ എ കാറ്റഗറിയിലേക്ക് വന്നു. ന്യൂ മാഹി, പേരാവൂര്‍, പാട്യം, പയ്യാവൂര്‍ പഞ്ചായത്തുകളാണ് എ കാറ്റഗറിയായത്. കഴിഞ്ഞ ആഴ്ച രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് ജില്ലയില്‍ എ കാറ്റഗറിയില്‍ ഉണ്ടായിരുന്നത്. ബി കാറ്റഗറിയില്‍ മൂന്നും സി കാറ്റഗറിയില്‍ നാലും പഞ്ചായത്തുകള്‍ പുതുതായി വന്നു. ഇതോടെ ബി കാറ്റഗറിയില്‍ 28 ഉം (കഴിഞ്ഞ തവണ 25), സി കാറ്റഗറിയില്‍ 39 ഉം (കഴിഞ്ഞ തവണ 35), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി. ഡി കാറ്റഗറിയില്‍ ഒമ്പത് പഞ്ചായത്തുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ 19 ഉണ്ടായിരുന്നിടത്ത് 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോള്‍ ഡി കാറ്റഗറിയിലുള്ളത്.