ആഗസ്‌ത് പകുതിയോടെ ജലവിഭവ വകുപ്പിന്റെ പത്ത് സേവനംകൂടി ഓൺലൈനാക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ കണക്‌ഷൻ ഉൾപ്പെടെയുള്ള സേവനം ഓൺലൈനാക്കും. പുതിയ കണക്‌ഷൻ, സെൽഫ് മീറ്റർ റീഡിങ്, മീറ്റർ മാറ്റൽ, ഉടമസ്ഥത മാറ്റം, കണക്‌ഷൻ വിച്ഛേദിക്കൽ, പുനഃസ്ഥാപിക്കൽ, ഉപഭോക്തൃവിഭാഗം മാറ്റം തുടങ്ങിയ സേവനം ഓൺലൈനിൽ ലഭ്യമാകും. അപേക്ഷ കൊടുക്കുന്നതുമുതൽ ഓൺലൈനാകും. തീരുമാനം എസ്‌എംഎസായി ലഭിക്കും. പുരോഗതി അറിയാനുമാകും.
ജനങ്ങളോട് നല്ല നിലയിൽ പെരുമാറുന്ന ജീവനക്കാരെ ആദരിക്കും. സംസ്ഥാനത്ത് ജലക്ഷാമത്തിനിടയുണ്ടോയെന്ന് പരിശോധിക്കാൻ തീരുമാനിച്ചു. കടൽവെള്ളം ഉൾപ്പെടെ ശുദ്ധീകരിക്കാൻ കഴിയുന്നതിലെ സാധ്യത പരിശോധിക്കും. സംസ്ഥാനത്ത് സമഗ്ര കമ്യൂണിറ്റി ഇറിഗേഷൻ പദ്ധതി കൊണ്ടുവരും.
2024ൽ ഗ്രാമീണമേഖലയിലെയും 2026ൽ നഗരമേഖലയിലുമുള്ള മുഴുവൻ കുടുംബത്തിനും കുടിവെള്ള കണക്‌ഷൻ നൽകും. ഗ്രാമീണ മേഖലയിൽമാത്രം 50 ലക്ഷം കണക്‌ഷൻ. ശമ്പള കമീഷൻ ശുപാർശയിലും കൂടിയാലോചനയ്‌ക്കുശേഷം നടപടി സ്വീകരിക്കും. ജീവനക്കാരുടെ ഓൺലൈൻ സ്ഥലം മാറ്റം മരവിപ്പിച്ചിട്ടില്ല. ഇതിലെ അപാകത പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.