കളഞ്ഞുകിട്ടിയ രേഖകൾ ഉടമസ്ഥർക്ക് എത്തിച്ചു നൽകുന്ന തപാൽ വകുപ്പിന്റെ സേവനം ഔദ്യോഗികമാക്കി. വഴിയിൽ നിന്നോ മറ്റോ കളഞ്ഞുകിട്ടുന്ന രേഖകൾ ആളുകൾ തപാൽപെട്ടിയിൽ നിക്ഷേപിക്കുന്നതു പതിവായതോടെയാണു നടപടി. സേവനം നേരത്തെയുണ്ടെങ്കിലും ഔദ്യോഗികമായിരുന്നില്ല.
പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകൾ തപാൽപെട്ടിയിലിടാം. പോസ്റ്റ്മാൻ അവ ഉടമകളുടെ കൈകളിലെത്തിക്കും. രേഖകൾ കവറിലാക്കി അയയ്ക്കുന്നതിനാൽ സ്റ്റാംപിന്റെ നിരക്ക് ഉടമ നൽകണം.
തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു സമീപത്തെ തപാൽപെട്ടികളിൽ നിന്നാണ് ആദ്യമായി ഇത്തരം രേഖകൾ പോസ്റ്റ്മാനു ലഭിച്ചത്. തപാൽ അധികൃതർ ഇത് ഉടമസ്ഥർക്കു അയച്ചുകൊടുക്കാൻ തുടങ്ങി. ഇപ്പോൾ സംസ്ഥാനത്തു മിക്കയിടത്തും ഇത്തരം സംഭവങ്ങൾ പതിവാണ്.
കേരള പോസ്റ്റൽ വകുപ്പ് ഇക്കാര്യം കേന്ദ്ര തപാൽ വകുപ്പിൽ അറിയിച്ചതോടെ സേവനമാക്കാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫിസുകളിലും സേവനം ലഭ്യമാകും.