ഓക്സിജന്‍ പ്ലാന്റുകള്‍ എത്രയും പെട്ടെന്ന് രാജ്യത്ത് സജ്ജീകരിച്ച് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം.
ഓക്സിജന്‍ പ്ലാന്റുകളുടെ ലഭ്യതയെക്കുറിച്ചും പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന പ്ലാന്റുകളുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. പിഎം കെയേര്‍സ് ഫണ്ടിന്റെ സഹായത്തോടെ രാജ്യത്തെമ്പാടും 1500 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ സജ്ജമാക്കുകയാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
പുതിയ പ്ലാന്റുകളിലൂടെ നാല് ലക്ഷം ഓക്സിജന്‍ ബെഡുകള്‍ക്ക് ആവശ്യമായ ഓക്സിജന്‍ വിതരണം ചെയ്യാന്‍ സാധിക്കും. പ്ലാന്റുകള്‍ പ്രവര്‍ത്തന യോഗ്യമാവുന്നതോടെ ഓക്സിജന്‍ വിതരണത്തിനുണ്ടാവുന്ന ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ഹൗസിംഗ് ആൻഡ് അര്‍ബന്‍ അഫയേഴ്സ് വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.