കണ്ണൂര്‍: മരണസര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താന്‍ മാർഗനിര്‍ദേശം കാത്ത് കോവിഡ് മരണപ്പട്ടികയില്‍ നിന്നു പുറത്തായവരുടെ കുടുംബങ്ങൾ.
മരണസര്ട്ടിഫക്കറ്റില് മരണകാരണം രേഖപ്പെടുത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ കോവിഡ് ബാധിച്ചു മരിച്ച നിരവധിപേര്‍ സര്‍ക്കാര്‍ ആനുകൂല്യത്തിന് പുറത്താണ്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ആറാഴ്ചക്കകം മാനദമണ്ഡങ്ങള്‍ തയാറാക്കണമെന്നാണ് ദുരന്തനിവാരണ സമിതിക്ക് നല്കിയ നിര്‍ദേശം.
എന്നാല്‍ കോവിഡ് രോഗികളുടെ മരണസര്‍ട്ടിഫിക്കറ്റില്‍ മരണത്തിന്റെ കൃത്യമായ കാരണം രേഖപ്പെടുത്തണമെന്നാണ് കോടതി നിര്‍ദേശം. എന്നാല്‍ കണക്കില്‍പ്പെടാത്ത കോവിഡ് മരണങ്ങള് കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി പ്രായോഗികമല്ലെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
കോവിഡ് ബാധിച്ചും കോവിഡ് ചികിത്സയെത്തുടര്‍ന്ന് മൂന്നു മാസത്തിനകവും കോവിഡും അനുബന്ധരോഗങ്ങള്‍ വഴിയും മരിച്ചവരെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ കോവിഡ് മൂലം മരിച്ചവരുടെ കണക്കുകള്‍ ആശുപത്രി രേഖകളില്ല എന്നതും ആശങ്കയുണ്ടാക്കുന്നു. കോവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് മരണകാരണം രേഖപ്പെടുത്താനുള്ള കോളമില്ലായിരുന്നു.
അതിനാല്‍ മരണകാരണം ആവശ്യമായ കാര്യങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപകാരപ്പെടില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കണമെങ്കില്‍ കോവിഡ് ബാധിച്ച് മരിച്ചു എന്ന രേഖ ആവശ്യമാണ്. നിലവില്‍ മരണശേഷം ഇത്തരം ആവശ്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന മരണസര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ മരണസര്‍ട്ടിഫിക്കറ്റില്‍ സമൂല മാറ്റം ആവശ്യമാണ്. കോവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും. എന്നാല്‍ മരിച്ച രോഗിയുടെ ആശുപത്രി രേഖകളില്‍ കോവിഡെന്ന് രേഖപ്പെടുത്തിയില്ലെങ്കില്‍ എങ്ങനെ പട്ടികയില്‍ ഇടം നേടുമെന്ന ആശങ്കയിലാണ് മരിച്ചവരുടെ ബന്ധുക്കൾ.