കൊട്ടിയൂർ: മലയോര മേഖലയിലെ റോഡ് വികസനത്തിന് കോടികൾ ചിലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മഴ കനത്താൽ പുഴയായി റോഡ് മാറുകയാണ് മലയോര മേഖലയിൽ. മഴ പെയ്ത് കുത്തിയൊലിച്ചു പോകുന്ന വെള്ളം ശാസ്ത്രീയമായ രീതിയിൽ കാന നിർമ്മിച്ച് ഒഴുക്ക് സുഗമമാക്കാത്തതാണ് കാരണം. റോഡ് നിർമ്മാണത്തിലെ ഈ അശാസ്ത്രീയത മൂലം റോഡ് പൊട്ടിപ്പൊളിയാനും വലിയ കുഴി രൂപപ്പെട്ട് നിരവധി അപകടങ്ങൾക്കും കാരണമാകുന്നു. മഴ കനത്ത ഈ സാഹചര്യത്തിൽ റോഡുകൾ ദീർഘകാല അടിസ്ഥാനത്തിൽ സംരക്ഷിക്കപ്പെടണമെങ്കിൽ കാന നിർമ്മാണം ഉടൻ പൂർത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് റോഡിൽ നിന്നും മാറ്റണം എന്ന ആവശ്യത്തിലാണ് നാട്ടുകാർ.