അയ്യൻകുന്ന്: ഈന്തുംകരി വാർഡ് ഉരുപ്പുംകുറ്റിയിൽ ഏഴാംകടവിലെ കുണ്ടൂർ പുഴക്ക് കുറുകെ 45 ലക്ഷം മുടക്കി പുതിയതായി പണിത പാലം അപകടാവസ്ഥയിലാണെന്ന് സിപിഎം കരിക്കോട്ടക്കരി ലോക്കൽ കമ്മിറ്റി ആരോപിച്ചു.
ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയും എംഎൽഎ ഉൾപ്പെടെയുള്ളവർ അഴിമതിക്കാരെ സഹായിക്കുന്ന നിലപാടും കാരണം പാലത്തിന്റെ പ്രവൃത്തി കഴിഞ്ഞ രണ്ടര വർഷമായി ആരംഭിക്കാതിരിക്കുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എംഎൽഎ തിരക്കുപിടിച്ച് നിർമാണത്തിലേക്ക് കടക്കുകയും പുഴയിൽ വെള്ളം കൂടിയപ്പോൾ കോൺക്രീറ്റ് പ്രവൃത്തി നടത്തുന്നതിലേക്ക് എത്തുകയുമായിരുന്നു. കോൺട്രാക്ടർ വാടക കൊടുത്തു എടുത്ത നിർമാണസാമഗ്രികൾ തിരിച്ചേൽപ്പിക്കാതെ ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ പുഴയിലൂടെ ഒലിച്ചുപോകും എന്നായപ്പോൾ വാടകയ്ക്ക് നൽകിയ ആൾ തന്നെ പാലത്തിൽ നിന്നും അവ നീക്കം ചെയ്ത് കൊണ്ടുപോവുകയാണ് ഉണ്ടായത്. പ്രവൃത്തി നീണ്ടു പോകുന്നതിൽ നിരന്തരം പരാതികൾ ഉണ്ടായിട്ടും എംഎൽഎ പ്രതികരിക്കാതെയും ആവശ്യമായ ഇടപെടൽ നടത്താതെയും വിഷയം ചർച്ച ആയപ്പോൾ തങ്ങളുടെ ഉത്തരവാദിത്വം മൂടി വയ്ക്കുന്ന തരത്തിൽ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നത് അത്ഭുതകരമാണെന്നും സിപിഎം ആരോപിച്ചു.
അടിയന്തരമായി പാലത്തിന്റെ ബലപരിശോധന ശാസ്ത്രീയമായിത്തന്നെ നടത്തി ആവശ്യമായ പരിഹാരം കണ്ടെത്തുകയും ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും സിപിഎം കരിക്കോട്ടക്കരി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി ബിജു വർഗീസ്, ബ്രാഞ്ച് സെക്രട്ടറി തങ്കച്ചൻ ആക്കിമാട്ടേൽ പഞ്ചായത്ത് മെംബർ സിബി വാഴക്കാല എന്നിവർ സ്ഥലം സന്ദർശിച്ചു.
previous post