കണ്ണൂർ: ജില്ലയിൽനിന്ന് കെഎസ്ആർടിസി മൂന്ന് ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സഹാചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടർന്ന് പൊതുഗതാഗതമെല്ലാം നിർത്തിവച്ചിരുന്നു. ലോക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ദീർഘദൂര ബസ് സർവീസ് വീണ്ടും പുനരാരംഭിച്ചത്. കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ രണ്ടും പയ്യന്നൂർ-കോട്ടയം റൂട്ടിൽ ഒരു സർവീസുമാണ് നടത്തുന്നത്. തിരുവനന്തപുരം സർവീസ് രാവിലെ 7.05-നും വൈകുന്നേരം 5.30-നും ആണ് കണ്ണൂരിൽനിന്ന് പുറപ്പെടുക. പയ്യന്നൂരിൽനിന്നുള്ള കോട്ടയം സർവീസ് രാവിലെ 6.30-നാണ് പുറപ്പെടുക. ലോക്ക്ഡൗണിനെത്തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകളിലും ജോലിസ്ഥലത്ത് എത്താൻ പറ്റാതെയും നിരവധി പേരാണ് കുടുങ്ങികിടക്കുന്നത്. അവർക്കൊക്കെ ഒരു ആശ്രയമെന്ന രീതിയിലാണ് ഇപ്പോൾ ദീർഘ ദൂര സർവീസ് ആരംഭിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കുമായി വിവിധ സ്ഥലങ്ങളിലേക്കായി ജില്ലയിൽ കെഎസ്ആർടിസി നിലവിൽ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. സർവീസ് നടത്തിയ മൂന്ന് വണ്ടികളിലും ആളുകൾ വളരെ കുറവായിരുന്നുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. യാത്രക്കാരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്രചെയ്യാൻ അനുവദിക്കുകയുള്ളൂ. കൂടാതെ ആവശ്യമുള്ള യാത്രാരേഖകൾ ഉൾപ്പെടെ കൈയിൽ കരുതണം. ബസുകളിൽ ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ. യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് സർവീസുകൾ ക്രമീകരിക്കാനാണ് തീരുമാനം.