തിരുവനന്തപുരം: ആദിവാസി വിഭാഗത്തിന് ആദ്യപരിഗണന നൽകി മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ പഠനം സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ വിഭജനമില്ലാതെ വിദ്യാഭ്യാസം തുടരാനാകണം. കോവിഡ് വ്യാപനം ഏതു ഘട്ടംവരെയെന്ന് പറയാനാകില്ല. അതിനാൽ ഡിജിറ്റൽ വിദ്യാഭ്യാസം തുടരേണ്ടിവരും. പാഠപുസ്‌തകം പോലെ ഡിജിറ്റൽ ഉപകരണവും വിദ്യാർഥിക്ക് സ്വന്തമായി ഉണ്ടെങ്കിലേ ഇത് സാധ്യമാകൂ. ഉപകരണമില്ലാത്തതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂടാ. ഉപകരണം ഉണ്ടായിട്ടും ഇന്റർനെറ്റ് ലഭ്യമല്ലാത്ത പ്രശ്നമുണ്ട്. ഈ പ്രദേശം കണ്ടെത്തണം. അവിടെ ഇന്റർനെറ്റ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ആദിവാസി മേഖലയ്‌ക്ക് മുൻഗണന നൽകണം. വൈദ്യുതിയില്ലാത്ത സ്ഥലങ്ങളിൽ ജനറേറ്ററും സൗരോർജവും ഉപയോഗിക്കാൻ ശ്രമിക്കും. ഊര് അടിസ്ഥാനത്തിൽ പഠന സൗകര്യമൊരുക്കും. ഡിജിറ്റൽ ഉപകരണം വാങ്ങാൻ സഹായം സ്വീകരിക്കാം. ഇതിന് പ്രത്യേക നിധി രൂപീകരിക്കും. എത്ര വിദ്യാർഥികൾക്ക് സൗകര്യം വേണമെന്ന് സ്‌കൂൾ പിടിഎ കണ്ടെത്തണം. പൂർവ വിദ്യാർഥികൾ, ഉദാരമതികൾ, പ്രവാസികൾ മുതലായവരിൽനിന്നും സഹായം സ്വീകരിക്കാം. ഇന്റർനെറ്റ് സേവനദാതാക്കളോട് സർവീസ് ചാർജ് സൗജന്യമാക്കാൻ അഭ്യർഥിക്കും. പ്രശ്ന പരിഹാരത്തിന് സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ രാധാകൃഷ്‌ണൻ, വി ശിവൻകുട്ടി, കെ കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.