കോവിഡ് വാക്സിനേഷനു പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച പോളിംഗ് ബൂത്തുകൾ വാക്സിനേഷനുവേണ്ടി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “എവിടെ വോട്ട് ചെയ്തോ, അവിടെ വാക്സിൻ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. വീടുകൾ സന്ദർശിച്ച് വാക്സിനുവേണ്ടി സ്ലോട്ട് ബുക്ക് ചെയ്യാനായി ബിഎൽഒയുടെ നേതൃത്വത്തിൽ ടീം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലാഴ്ച നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ, ഓരോ ആഴ്ചയും 70 മുനിസിപ്പൽ വാർഡുകൾ കവർ ചെയ്യും. 280 മുനിസിപ്പൽ വാർഡുകളും 70 നിയമസഭ മണ്ഡലങ്ങളുമാണ് ഡൽഹിയിലുള്ളത്. 45 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും വാക്സിൻ നൽകുന്നതിന്റെ ഭാഗമായാണ് നടപടി. 18നും 44നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. സർക്കാരിന്റെ വാക്സിനേഷൻ സെന്ററുകളിലേക്ക് ജനങ്ങൾ എത്തുന്നത് കുറവായത് കാരണമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ആശുപത്രികൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും പുറമേ, സർക്കാർ സ്കൂളുകളിലും ഡൽഹി ഗവണ്മെന്റ് വാക്സിൻ നൽകുന്നുണ്ട്. 45 വയസിനു മുകളിലുള്ള 57ലക്ഷം പേരിൽ 27 ലക്ഷം പേർ ഇതുവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞെന്നും കേജരിവാൾ പറഞ്ഞു.