വിദേശത്ത് പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയിൽ ഇളവ് പ്രഖ്യാപിച്ചു.ആദ്യ ഡോസ് വാക്‌സിനെടുത്തവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിർദേശം. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിർദേശം നൽകി.
ടോക്കിയോ ഒളിമ്പിക്കിൽ പങ്കെടുക്കുന്നവർക്കും, ജോലി, പഠനം എന്നീ ആവശ്യങ്ങൾക്കായി പോകുന്നവർക്കുമാണ് ഇളവ്. ഇവർ കോവിൻ സർട്ടിഫിക്കറ്റ് പാസ്പോർട്ടിൽ ഉൾപ്പെടുത്തണം. ഓഗസ്റ്റ് 31 വരെയാണ് ഇളവ് നൽകിയിരിക്കുന്നത്.
വിദേശത്തേക്ക് പോകുന്നവർക്ക് കൊവിഷീൽഡ് വാക്സിൻ സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്നും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനാണ് കൊവിഷീൽഡെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടാക്കാട്ടി.
അതിനിടെ, പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നും മോദി അറിയിച്ചു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനിൽ 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിക്കും. സ്വകാര്യ ആശുപത്രികൾക്ക് 25 % വാക്സിൻ വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.