ലോക്ഡൗണ്‍ രണ്ടാം ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും നിസാര കാരണങ്ങള്‍ പറഞ്ഞ് യാത്രയ്ക്കായി ഓണ്ലൈന്പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി പോലീസ്. അപേക്ഷിക്കുന്നവരില്‍ കാല് ഭാഗം മാത്രമേ പരിഗണനാര്ഹമായുള്ളുവെന്നാണ് പോലീസ് പറയുന്നത്.
മിക്ക ജില്ലകളിലും ഇതാണ് അവസ്ഥ. മേയ് 30 വരെ ലോക്ഡൗണ്‍ നീട്ടിയതോടെ അപേക്ഷകരുടെ എണ്ണം കുത്തനെ കൂടിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. അടച്ചുപൂട്ടൽ രണ്ടുഘട്ടം പിന്നിടുമ്പോൾ 48,707 അപേക്ഷകളാണ് കോഴിക്കോട് ജില്ലയിൽ മാത്രം ലഭിച്ചത്. ഇതിൽ 15,266 പേർക്കാണ് യാത്രാനുമതി ലഭിച്ചത്.
pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പാസിനപേക്ഷിക്കുന്നത്. പരിശോധിച്ച് അത്യാവശ്യ കാര്യങ്ങൾക്കുള്ള അപേക്ഷകളേ അംഗീകരിക്കുന്നുള്ളൂ. ആശുപത്രി, വിവാഹം, മരണം, വിവിധ ജോലികൾക്ക് പോകുന്നവർ, ഭക്ഷണം, മരുന്നു വിതരണം തുടങ്ങിയ കാര്യങ്ങൾക്കാണ് പാസ് അനുവദിക്കുന്നത്. ആശുപത്രികളിലേക്കു പോകുന്നതിനായി പാസ് ആവശ്യമില്ലെങ്കിലും പലരും അപേക്ഷിക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കാനും അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ തൊട്ടടുത്ത കടയിൽ പോകാനും നിർദിഷ്ടമാതൃകയിലുള്ള സത്യവാങ്മൂലവുമുണ്ട്. ഇതിന്റെ മാതൃക വെബ്സൈറ്റിലുണ്ട്.ഇതൊന്നും മനസി ലാക്കാതെ പാസിനായി അപേക്ഷിക്കുന്നവരാണ് ഏറെയും.
അനുമതി ലഭിക്കുന്നവർക്ക് ഉടൻ മൊബൈലിൽ എസ്എംഎസായി അറിയിപ്പെത്തും. ബന്ധുവീടുകൾ സന്ദർശിക്കാനും മറ്റും പോലീസിനെ സമീപിക്കുന്നവരുമുണ്ട്. കോഴിക്കോട് റൂറലിൽ ആകെ കിട്ടിയ 28,049 അപേക്ഷകളിൽ അനുമതി നൽകിയത് 5328 പേർക്കാണ്. സിറ്റി പോലീസ് പരിധിയിൽ 20,658 അപേക്ഷകളിൽ യാത്രാനുമതി 5328 പേർക്കും. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അപേക്ഷ നൽകുന്നത് അവസാനിപ്പിക്കണമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ അഭ്യർഥന.