ഇരിട്ടി: ക്ഷീരകർഷകരെ പട്ടിണിയിലാക്കുന്ന മിൽമയുടെ കർഷക വിരുദ്ധ നടപടി പിൻവലിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടമെന്ന് നിയുക്ത എംഎൽഎ സണ്ണി ജോസഫ്. ക്ഷീരകർഷകരിൽ നിന്നും ക്ഷീരോത്പാദക സംഘങ്ങൾ വഴി ശേഖരിക്കുന്ന പാലിന്റെ അളവ് ഗണ്യമായി കുറച്ച മിൽമയുടെ ഉത്തരവ് പുനഃപരിശോധിച്ച് കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം മിൽമ അധികൃതരോട് ആവശ്യപ്പെട്ടു.
പൊതുവിൽ പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയെ കൂനിൽമേൽ കുരു എന്ന പോലെയാണ് ഈ തീരുമാനം ബാധിച്ചിരിക്കുന്നത്. ക്ഷീരകർഷകരുടെ താത്പര്യത്തിനു പകരം കച്ചവട മനസോടെ പ്രവർത്തിക്കുന്ന മിൽമയുടെ തീരുമാനത്തിന് എതിരെ സർക്കാർ നടപടി സ്വീകരിക്കണം. ക്ഷീര കർഷകർ പ്രതീകാത്മക സമരങ്ങൾ നടത്തിവരികയാണ്.
എടത്തൊട്ടി ക്ഷീരോത്പാദക സഹകരണ സംഘം സന്ദർശിച്ച എംഎൽഎ ക്ഷീര സംഘം ഭരണ സമിതിയംഗങ്ങളുമായും ജീവനക്കാരുമായും ചർച്ച നടത്തി. വിഷയത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രിയോടും എംഎൽഎ ആവശ്യപ്പെട്ടു. ക്ഷീര കർഷകരുടെ ദുരിതം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ക്ഷീര കർഷകരെ സമരത്തിലേക്കിറക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപടി പിൻവലിക്കണം:കിസാൻസഭ
കണ്ണൂർ: മിൽമ പാൽ സംഭരണം വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി. ഷൈജനും പ്രസിഡന്റ് കെ.പി. കുഞ്ഞിക്കൃഷ്ണനും ആവശ്യപ്പെട്ടു. ക്ഷീരസംഘങ്ങളെയും കർഷകരെയും പ്രതിസന്ധിയിലാക്കുന്നതാണ് മിൽമയുടെ നടപടി.
പാൽ ഉത്പാദനത്തിൽ വലിയ വർധന ഉണ്ടാക്കുന്നതിന് സർക്കാരിന്റെ നടപടികൾ മൂലം സാധിച്ചിരുന്നു. അതുവഴി ക്ഷീരമേഖല അധിക വരുമാനമേഖലയായി മാറിയിട്ടുണ്ട്. മിൽമയുടെ തീരുമാനം പിൻവലിച്ച് ക്ഷീരകർഷകരെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തീരുമാനം പ്രതിഷേധാർഹം
എടൂർ: കർഷകർ ഉൽപാദിപ്പിക്കുന്ന പാൽ ഉച്ചകഴിഞ്ഞ് സംഭരിക്കേണ്ടെന്ന മിൽമയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് ദേശീയ ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. പീറ്റർ പ്രസ്താവനയിൽ പറഞ്ഞു. ഉത്പാദിപ്പിക്കുന്ന പാൽ മുഴുവൻ മിൽമ വഴി ശേഖരിച്ച് കർഷകരെ കോവിഡ് കാലത്ത് രക്ഷിക്കാൻ വേണ്ട നടപടി ഉണ്ടാകണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ ഇടപെടണം
കിളിയന്തറ: പാൽ സംഭരണം പൂർണമായി പുനഃസ്ഥാപിക്കാൻ സർക്കാരിന്റെ പെട്ടെന്നുള്ള ഇടപെടൽ ആവശ്യമാണെന്ന് കിളിയന്തറ സെന്റ് ജൂഡ് നഗർ ക്ഷീര സഹകരണ സംഘം ആവശ്യപ്പെട്ടു. സംഘത്തിൽ നിലവിൽ 210 കർഷകരിൽ നിന്നായി 1900 ലിറ്റർ പാൽ സംഭരിച്ചുവരുന്നു. ഈ കർഷകരിൽ ഒട്ടുമിക്കവരും ചെറുകിട കർഷകരാണ്. മലബാർ മേഖല ക്ഷീരകർഷകരിൽ നിന്ന് 60 ശതമാനം പാൽ എടുത്താൽ മതി എന്ന തീരുമാനം ഇവർക്ക് ഇരുട്ടടിയായിരിക്കുകയാണ്.