തലശേരി: കോവിഡ് സാഹചര്യത്തിൽ ഇടവകതല ഹെൽപ് ഡെസ്കുകൾ അടിയന്തരമായി ആരംഭിക്കാൻ തലശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ തീരുമാനിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 200 ഇടവകകളിൽ വികാരിയച്ചൻമാർ, സിസ്റ്റേഴ്സ്, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും കഴിയുന്നവരെ കണ്ടെത്തുകയും വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യുക.
വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും എത്തിച്ചുകൊടുക്കും. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുക, വാഹനസൗകര്യം ഒരുക്കിക്കൊടുക്കുക, എല്ലാവരും കോവിഡ് ബാധിച്ച് വിശ്രമത്തിലായിരിക്കുന്ന കുടുംബങ്ങളിൽ കന്നുകാലികളും മറ്റ് വളർത്തുമൃഗങ്ങളും പട്ടിണിയിലാകാതെ സംരക്ഷിക്കുക തുടങ്ങിയ സേവനങ്ങൾ ഹെൽപ് ഡെസ്കുകൾ വഴി നൽകും. കോവിഡിന്റെ ആസന്നമായ മൂന്നാംതരംഗത്തെ നേരിടാൻ വിദഗ്ധ ഡോക്ടർമാരുടെ ഉപദേശക സമിതിക്കും സാന്പത്തിക സഹായങ്ങൾ സജ്ജീകരിക്കുന്നതിനുള്ള സമിതിക്കും പാസ്റ്റർ കൗണ്‍സിൽ രൂപം നൽകി. മിൽമ പാൽസംഭരണം വെട്ടിച്ചുരുക്കിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ ക്ഷീരകർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഗ്രാമിക വഴി പാൽ സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിക്ക് രൂപം നൽകി.
അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ചർച്ചകൾക്ക് നേതൃത്വം നൽകി. അതിരൂപത വികാരി ജനറാൾ മോണ്‍.അലക്സ് താരാമംഗലം സ്വാഗതവും മോണ്‍. ജോസഫ് ഒറ്റപ്ലാക്കൽ നന്ദിയും പറഞ്ഞു. അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഫാ. മാത്യു ചക്യാരത്ത്, ഫാ. ബെന്നി നിരപ്പേൽ, ഫാ. ജേക്കബ് വെണ്ണായപ്പള്ളി, ജോസ് മേമടം, ടി.എസ്.സഖറിയാസ് , അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. ജോസഫ് ബനവൻ കാനാട്ട്, സിസ്റ്റർ സിനോബി സിഎംസി., ഡോ. പി.പി. സജിമോൻ, ഡോ. ജോസഫ് കോയിപ്പള്ളി, ഡോ. സിസ്റ്റർ ദീപ എസ്എബിഎസ്, ഡോ. സിസ്റ്റർ റീന എസ്എച്ച് തുടങ്ങിയവർ സംസാരിച്ചു.
previous post