കണിച്ചാർ: കണിച്ചാർ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഹരിത കർമസേനയെ ഉപയോഗിച്ച് പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്ന് ശേഖരിച്ച അജൈവമാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി. കോവിഡിന് മുന്‍പ് ഏഴ് ലോഡ് അജൈവ മാലിന്യം കമ്പനിക്ക് കൈമാറിയിരുന്നു.
ഇന്നലെ അവസാന ലോഡ് മാലിന്യം കയറ്റിയയച്ചതോടെ പൂർണമായും അജൈവ മാലിന്യമുക്തമായ പഞ്ചായത്തായി കണിച്ചാർ പഞ്ചായത്ത് മാറിയതായി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. ഈ വർഷം അജൈവ മാലിന്യം പൂർണമായും ക്ലീൻ കേരളയ്ക്ക് കൈമാറുന്ന പേരാവൂർ ബ്ലോക്കിലെ ഏക പഞ്ചായത്ത് കൂടിയാകും കണിച്ചാർ. ഈ വർഷം ആദ്യം തന്നെ പഞ്ചായത്തിന് ശുചിത്വ പഞ്ചായത്ത് പദവി ലഭിച്ചിരുന്നു.
വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് സേഫ്റ്റി കിറ്റുകള്‍ വിതരണം ചെയ്തു. മൂന്ന് ജോഡി യൂണിഫോം, ഫെയ്സ് ഷീല്‍ഡ്, എൻ 95 മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. പോഞ്ചായത്ത് പ്രസിഡന്റ് ആന്റ്ണി സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ് വടശേരി, വാര്‍ഡ് മെംബര്‍മാരായ വിജി ഏബ്രഹാം, ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍, ഹരിത കേരള മിഷന് ആര്‍പി നിഷാദ് മണത്തണ എന്നിവര്‍ പങ്കെടുത്തു.