ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. രണ്ടു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിനായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സി.ഡി.എസ്.സി.ഒ) ആണ് അനുമതി നൽകിയത്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ വരുന്ന മൂന്നാം തരംഗം കുട്ടികളെയാണ് സാരമായി ബാധിക്കുക എന്ന് നേരത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് 2-18 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്.
കോവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണഫലങ്ങൾ പരിശോധിച്ചശേഷമാണ് രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ യിലെ വിദഗ്ധ സമിതി അനുമതി നൽകിയത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുൻപ് രണ്ടാംഘട്ട പരീക്ഷണത്തിന്റെ സുരക്ഷാ വിവരങ്ങൾ സമർപ്പിക്കണമെന്നും സമിതി നിർദ്ദേശിച്ചു.
എയിംസ് ഡൽഹി, എയിംസ് പാട്ന, നാഗ്പൂർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുക.