തലശേരി: മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ വേര്പാടിന് ഇന്നു രണ്ടു വര്‍ഷം. 2019 മേയ് ആറിനായിരുന്നു എരഞ്ഞോളി മൂസ വിടപറഞ്ഞത്. അരിമുല്ലപ്പൂ മണമുള്ള പാട്ടുകള്‍ കൈരളിക്ക് സമ്മാനിച്ച അനുഗ്രഹീത ഗായകന്റെ സ്മരണയ്ക്കായി തലശേരി നഗരത്തില്‍ രണ്ടു പാര്‍ക്കുകള്‍ ഒരുക്കിയിട്ടുണ്ട്.
എരഞ്ഞോളി മൂസയും കുടുംബവും താമസിച്ചുവന്നിരുന്ന ചാലിലെ പെരിങ്ങളം വീടിനടുത്തുള്ള ഇന്ദിരാ പാര്‍ക്കിലും ടിസി മുക്കിലെ സിപിഎം ഓഫീസിന് സമീപത്തുള്ള പഴശിരാജാ പാര്‍ക്കിലുമാണ് എരഞ്ഞോളി മൂസ സ്ക്വയറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തലശേരി-വളവുപാറ റോഡരികിലെ പ്രധാന പൊതുപാര്‍ക്കുകള്‍ നവീകരിച്ച് സംരക്ഷിക്കാനുള്ള കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് പഴശിരാജ പാര്‍ക്ക് സൗന്ദര്യവത്കരിച്ചത്. ഇതിന്റെ ഭാഗമായാണ് എരഞ്ഞോളി മൂസ സ്ക്വയര്‍ രൂപംകൊണ്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മൂസ സ്ക്വയര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെങ്കിലും സായാഹ്നങ്ങളില്‍ ഇവിടെ എത്തുന്നവര്‍ മാപ്പിളപ്പാട്ട് ഗായകന്റെ ഓര്‍മകളെ പരസ്പരം തൊട്ടുണര്ത്താറുണ്ട് .
പഴയ പഴശിരാജ പാര്‍ക്ക് നവീകരിച്ച് പാര്‍ക്കിന്റെ ഒരുഭാഗത്ത് എരഞ്ഞോളി മൂസ സ്ക്വയര്‍ എന്നപേരാണു നല്‍കിയത്. പാട്ടും മേളവുമായി എരഞ്ഞോളി മൂസയും സുഹൃത്തുക്കളും സായാഹ്നങ്ങൾ ചെലവിടുന്ന സ്ഥലമായിരുന്നു ഇത്.
‘മിഹറാജ് രാവിലെ കാറ്റേ, മരുഭൂമി തണുപ്പിച്ച കാറ്റേ, കരളില്‍ കടക്കുന്ന കടലായി തുടിക്കുന്ന കുളിരില്‍ കുളിര്‍ക്കുന്ന കാറ്റേ ‘ എന്നീ അദ്ദേഹത്തിന്റെ വരികള്‍ പാര്‍ക്കിന്റെ ചുമരില്‍ എഴുതിയിട്ടുണ്ട്.