കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അത്യാവശ്യ യാത്രകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ബസുകൾ നിരത്തിലിറങ്ങാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ആരോഗ്യപ്രവർത്തകരും സർക്കാർ ഓഫീസുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും ജോലിക്കായി എത്തുന്നവരുമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്. കെഎസ്ആർടിസി- സ്വകാര്യ ബസുകളും ട്രെയിനുകളും സർവീസുകൾ കുറച്ചത് ജനജീവിതത്തെ പ്രതിസന്ധിയിലാക്കി. ഒരാഴ്ചയാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ വളരെ കുറച്ച് സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. കെഎസ്ആർടിസിയുടെ കാര്യവും മറിച്ചല്ല. സ്വകാര്യ ബസുകൾ നിർത്തുന്ന മുറയ്ക്ക് കെഎസ്ആർടിസികൾ കൂടുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ലെന്നു മാത്രമല്ല നിലവിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു.
കൂടാതെ ട്രെയിനുകളുടെ കൂട്ടത്തോടെയുള്ള റദ്ദാക്കലും യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ദീർഘദൂര യാത്രകൾക്ക് സർക്കാർ ഓഫീസുകളിൽ ജോലിചെയ്യുന്നവർ സമയലാഭത്തിനായി ട്രെയിനുകളെയാണ് ആശ്രയിച്ചിരുന്നത്.
നിരത്തിലിറങ്ങാതെ
സ്വകാര്യ ബസുകൾ
ജനങ്ങൾ യാത്രയ്ക്കായി കൂടുതൽ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. എന്നാൽ കുറച്ചുനാളുകളായി വളരെ കുറച്ച് സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിൽ വീണ്ടും കുറവ് വന്നു. കളക്ഷൻ കുറയുന്നതുമൂലമുള്ള സാന്പത്തിക പ്രതിസന്ധിമൂലമാണ് ബസ് സർവീസ് കുറച്ചതെന്ന് ബസുടമകൾ പറയുന്നു. ലോക്ക്ഡൗണിനുശേഷം 70 ശതമാനം ബസുകൾ മാത്രമാണ് ഓടിയിരുന്നത്. എന്നാൽ കോവിഡിന്റെ രണ്ടാംവരവോടെ 30 ശതമാനം ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ഓരാഴ്ച നിയന്ത്രണം കടുപ്പിച്ചതോടെ അതും ഇല്ലാതെയായി.
കണ്ണൂർ നഗരത്തിൽ വിരലിലെണ്ണാവുന്ന ബസുകൾ ഓടുന്നുണ്ടെങ്കിലും മലയോരപ്രദേശങ്ങളിൽ അതുമില്ല. ഇവിടങ്ങളിൽ അത്യാവശ്യത്തിനു പോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കോവിഡ് ഭീതിമൂലം ഓട്ടോറിക്ഷകളൊന്നും ഓട്ടം വിളിച്ചാൽ വരില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുമൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. മലയോരങ്ങളിൽനിന്നും മറ്റുമായി നഗരത്തിലെ ആശുപത്രിയിൽ ജോലിക്കെത്തുന്നവർ ഏറെ ദുരിതമനുഭവിക്കുന്നു.
സർവീസ് കുറച്ച്
കെഎസ്ആർടിസി
നഷ്ടങ്ങളുടെ കണക്കുകൾ മാത്രം എണ്ണിപ്പറയുന്ന കെഎസ്ആർടിസി നേരത്തെതന്നെ സർവീസുകളുടെ എണ്ണം കുറച്ചിരുന്നു. കോവിഡ് വ്യാപനത്തോടെ അത് വീണ്ടും കുറച്ചു.സ്വകാര്യ ബസുകൾ സർവീസ് കുറച്ച സാഹചര്യത്തിൽ കെഎസ്ആർടിസികൾ കൂടുതൽ സർവീസ് നടത്തണമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ജില്ലയിൽ പല ഭാഗത്തോട്ടും ഇപ്പോഴും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. നേരത്തെ 80 ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ മുപ്പതിൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. പ്രധാനമായും ഇരിട്ടി, കുടിയാൻമല, കാസർഗോഡ്, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്കാണ് കണ്ണൂർ ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. എന്നാൽ മറ്റു മലയോര പ്രദേശങ്ങളിലേക്ക് സർവീസ് നടത്താത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ദീർഘദൂര കെഎസ്ആർടിസികൾ മാത്രമാണ് ഇപ്പോൾ ശരിയായ രീതിയിൽ സർവീസ് നടത്തുന്നത്. രാത്രികാല സർവീസുകളും നിർത്തിവയ്ക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി. ഇതും ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ഇന്നുമുതൽ ട്രെയിനുകളും ഇല്ല
ട്രെയിനുകളുടെ കൂട്ടത്തോടെയുള്ള റദ്ദാക്കലിൽ ജനങ്ങൾ വലയുകയാണ്. കണ്ണൂരുമായി ബന്ധപ്പെടുന്ന നാല് ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ മാസം 15 വരെയാണ് നിയന്ത്രണം. ദിവസേനയുള്ള ദീർഘദൂര യാത്രകൾക്ക് ആരോഗ്യപ്രവർത്തകരും സർക്കാർ ജീവനക്കാരും സ്വകാര്യ ജീവനക്കാരുമെല്ലാം ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ട്രെയിനുകളെയാണ്. കണ്ണൂർ-കോയന്പത്തൂർ, കണ്ണൂർ -എറണാകുളം ഇന്റർസിറ്റി, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് ഇന്നുമുതൽ ഓട്ടം നിർത്തുന്നത്. രാവിലെ കണ്ണൂരിൽനിന്ന് പുറപ്പെടുന്ന കോയന്പത്തൂർ ട്രെയിനിനെ നിരവധി പേർ ആശ്രയിക്കുന്നുണ്ട്. റദ്ദാക്കൽ കാരണം ഈ യാത്രക്കാരും പ്രതിസന്ധിയിലായി. നിലവിൽ മെമു സർവീസുകളടക്കം പത്തോളം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അതേസമയം യാത്രക്കാരില്ലാത്തതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണമെന്നാണ് റെയിൽവെയുടെ വിശദീകരണം. ട്രെയിനിൽ യാത്രചെയ്യന്നവർക്ക് മതിയായ സുരക്ഷാമാനദണ്ഡങ്ങളില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്.
previous post