പരിയാരം: കോവിഡിന്റെ അതിതീവ്ര തിരിച്ചുവരവ് രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുകയും തലസ്ഥാനനഗരിയിലേതടക്കമുള്ള കോവിഡ് ആശുപത്രികളില്‍ ആവശ്യമായ ഓക്സിജന്‍ ലഭ്യമാകാതെ കോവിഡ് രോഗികള്‍ മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന് മാതൃകയായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളും ഓക്സിജനില്ലാതെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് സ്വന്തമായി ഓക്സിജന്‍ നിര്‍മിച്ചു മാതൃകയായിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ മറ്റെല്ലാ ആശുപത്രികളിലും ഓക്സിജന്‍ പണം കൊടുത്തു വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ സ്വയംപര്യാപ്തമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്. ഇവിടെയൊരിക്കലും ഓക്സിജന്‍ നിലയ്ക്കാറില്ല. ഓക്സിജന്‍ സിലിണ്ടറുകള്‍ പുറത്തുനിന്ന് എത്തിക്കാറുണ്ടെങ്കിലും ആശുപത്രിലെ ഓക്സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഓക്സിജന്‍ മുടങ്ങാനിടയാക്കാറില്ല. 2002-ല്‍ നിലവിലെ ആശുപത്രി കെട്ടിടത്തിനൊപ്പമാണ് ഓക്സിജന്‍ പ്ലാന്റും സ്ഥാപിച്ചത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു സമീപത്തായി പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി 11 കിലോ ടണ്ണാണ്. ദ്രാവകരൂപത്തിലുള്ള മെഡിക്കല്‍ ഓക്സിജനാണ് പ്ലാന്റിലുള്ളത്. പാലക്കാടുനിന്നുള്ള സ്വകാര്യ കമ്പനിയാണ് ഇവിടെ ഓക്സിജന്‍ എത്തിക്കുന്നത്. പ്ലാന്റിലേക്കാവശ്യമായ ഓക്സിജന്‍ കമ്പനിയുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്.
ഇവിടെനിന്ന് കേന്ദ്രീകൃത സംവിധാനം വഴിയാണ് വാര്‍ഡുകളിലേക്കും മുറികളിലേക്കും ഐസിയുവിലേക്കും ഓക്സിജന്‍ പമ്പുചെയ്ത് എത്തിക്കുന്നത്. 520 ഓക്സിജന്‍ സപ്പോര്‍ട്ടഡ് ബെഡുകളാണ് ആശുപത്രിയിലുള്ളത്. ഒരുതവണ നിറച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ നാലുദിവസത്തേക്ക് ആശുപത്രിയിലെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്സിജന്‍ പ്ലാന്റില്‍നിന്നു വിതരണം ചെയ്യാന്‍ കഴിയും.
ഇതിനുപുറമേ ആശുപത്രിയിലെ ആവശ്യത്തിനായുള്ള ഓക്സിജന്‍ ജനറേഷന് പ്ലാന്റിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. 24 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പ്ലാന്റ് നിര്‍മിച്ചത്. ഇതു പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ആശുപത്രിയിലേക്കാവശ്യമായ ഓക്സിജന്‍ ഇവിടെനിന്നുതന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കും.