രാജ്യത്ത് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ.
👉🏽ഈ വിഭാഗത്തിലുള്ളവർക്ക് തുടക്കത്തിൽ സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു. വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
👉🏽യോഗ്യതയുള്ള എല്ലാ പൗരന്മാർക്കും ഏപ്രിൽ 28 മുതൽ കോവിൻ വെബ്സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്സിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് 1 മുതൽ കുത്തിവയ്പ്പ് ആരംഭിക്കും.
👉🏽മുൻനിര പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, 45 വയസിന് മുകളിലുള്ളവർ എന്നിവർക്ക് വാക്സിനേഷൻ നൽകുന്നത് തുടരും.
👉🏽സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ ഏപ്രിൽ 30 വരെ ഉപയോഗിക്കാത്ത വാക്സിൻ സ്റ്റോക്കുകൾ വിതരണം ചെയ്ത സംഭരണ കേന്ദ്രത്തിലേക്ക് തിരികെ നൽകണമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.
👉🏽അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ പൗരന്മാർക്ക് തിരഞ്ഞെടുപ്പ് നടത്താൻ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വാക്സിന്റെ ഇനം, സ്റ്റോക്കുകൾ, വില എന്നിവ കോവിൻ പോർട്ടലിൽ പ്രഖ്യാപിക്കണമെന്നും കത്തിൽ ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.
👉🏽എന്നാൽ, മെയ് 1 മുതൽ സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വില ഉയരും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും നൽകുമെന്നാണ് പ്രഖ്യാപിച്ചത്.
👉🏽ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയ്ക്കുമാണ് ലഭിക്കുക.
👉🏽കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുന്നത്.