സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്നും മൊത്തം കിടക്കകളുടെ 25 ശതമാനമെങ്കിലും കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്നും നിർദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചർച്ചയിലാണു നിർദേശം.
ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവരക്കണക്ക് ഡിഎംഒക്ക് കൈമാറണം. ഗുരുതര രോഗികൾ വന്നാൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. മികച്ച ഡോക്ടർമാർ, നഴ്സുമാർ, കോവിഡ് ചികിത്സയിൽ പ്രാവീണ്യം നേടിയവർ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളിൽ ഡിഎംഒ ആവശ്യപ്പെട്ടാൽ എല്ലാ ആശുപത്രികളും നൽകണം.
ഐസിയുകളും വെന്റിലേറ്ററുകളും പൂർണതോതിൽ സജ്ജമാക്കണം. 108 ആംബുലൻസ്, ഐഎംഎ, സ്വകാര്യ ആബുലൻസ് എന്നിവ യോജിച്ച നിലയിൽ പ്രവർത്തിക്കാനാകണം. അമിത ചികിത്സാഫീസ് ഈടാക്കരുത്. സർക്കാർ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി എംപാനൽ ചെയ്യണം. 15 ദിവസത്തിനകം കോവിഡ് ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും കൈമാറും. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികൾ ഉന്നയിച്ച പരാതികൾക്ക് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കും.
കാരുണ്യആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തിൽ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേരുടെയും റഫർ ചെയ്ത 13,236 പേരുടെയും ചികിത്സാച്ചെലവ് സർക്കാർ വഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.