കണ്ണൂർ: വാഹനങ്ങളിലെ അമിത പ്രകാശത്തിന് എതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. രാത്രികാല റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസുമായി ചേർന്ന് പരിശോധന വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ രാത്രികാല പരിശോധ ശക്തമാക്കി. സാധാരണ വാഹനങ്ങളുടെ ലൈറ്റിനെക്കാൾ ഇരട്ടിയിലധികം പ്രകാശമുള്ള ഹൈ ഇന്റൻസിറ്റി സിയോൺ ലൈറ്റുകളാണ് യുവാക്കൾ ബൈക്കുകളിലും മറ്റും ഉപയോഗിക്കുന്നത്. ഇത്തരം ലൈറ്റുകൾ ഘടിപ്പിച്ച് നഗര -ഗ്രാമ പ്രദേശങ്ങൾ ഭേദമില്ലാതെ ഇവർ ചീറിപ്പായുകയാണ്. വെളിച്ചത്തിന്റെ തീവ്രത അളക്കുന്ന പ്രത്യേകസംവിധാനം മോട്ടോർ വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്.
എതിർ ദിശയിൽ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ ലൈറ്റ് ഡിം ചെയ്യാനോ പലരും ശ്രമിക്കാറില്ല. ഇതുകാരണം നിരവധി അപകടങ്ങളാണ് ജില്ലയിൽ നടന്നിട്ടുള്ളത്. പ്രകാശ തീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് പോകാനാണ് അധികൃതരുടെ തീരുമാനം. വാഹനം ഓടിച്ചയാളുടെ ലൈസൻസ് റദ്ദ് ചെയ്യും. ഇത്തരം കേസുകളിൽ നേരത്തെ പിടികൂടിയവരെ ഡിഫക്ടീവ് ലൈറ്റ് എന്ന് രേഖപ്പെടുത്തി 500 രൂപ പിഴ ഈടാക്കുകയാണ് ചെയ്തിരുന്നത്. ലൈറ്റ് ഡിം ചെയ്യാത്തവരുടെയും തകരാറ് സംഭവിച്ച ലൈറ്റുകളും ഇതേ പേരിലാണ് പിഴ ഈടാക്കിയിരുന്നത്. ഇതിനു പുറമെയാണ് റജിസ്ട്രേഷനും ലൈസൻസും റദ്ദ് ചെയ്യുന്ന നടപടി. വലിയ ബസുകളും ലോറികളും മുതൽ ചെറിയ ഇരു ചക്രവാഹനമോടിക്കുന്നവർ പോലും ലൈറ്റ് ഡിം ചെയ്യാൻ മടിക്കുകയാണെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.എതിർ ദിശയിൽ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുന്പോൾ വാഹനമോടിക്കുന്നവർക്ക് റോഡ് കാണാതെ വരികയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തീവ്ര പ്രകാശമുള്ള ലൈറ്റുകൾ കാരണം അപകടങ്ങൾ വർധിച്ചുവരുന്നതായി പോലീസ് പറയുന്നു. ഏത് വാഹനമായാലും എതിർ ദിശയിൽ നിന്നും വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ചട്ടം.
പരിശോധന കർശനമാക്കി
വാഹനങ്ങളിൽ തീവ്ര പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നവർക്ക് എതിരെ കർശന നടപടി ആരംഭിച്ചതായി മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് അറിയിച്ചു. കുറച്ചുകാലം പരിശോധന കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധന ആരംഭിക്കും. ലൈറ്റ് ഡിം ചെയ്യാതെ വാഹനമോടിക്കുന്നവർക്ക് കടുത്ത പിഴയും ഈടാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ പ്രത്യേക സംഘത്തെ പരിശോധനയ്ക്കായി നിയോഗിക്കും.