രാജ്യത്ത് ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ രീതിയിലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരളത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ പറഞ്ഞു.
ജൂണ്‍ ആദ്യത്തോടെ കേരള തീരത്ത് മണ്‍സൂണ്‍ എത്താനാണു സാധ്യതയെന്നും ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ വിശദമാക്കി ഭൗമശാസ്ത്ര സെക്രട്ടറി അറിയിച്ചു. തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്റെ ലോംഗ് പീരിയഡ് ആവറേജ് (എൽപിഎ) 98 ശതമാനമായിരിക്കും.
ദേശീയ ശരാശരി മണ്‍സൂണ്‍ മഴ 88 സെന്റിമീറ്റർ ആണ്. മണ്‍സൂണ്‍ ജൂണ്‍ ആദ്യത്തോടെ കേരളത്തിലെത്തുകയും സെപ്റ്റംബർ അവസാനത്തോടെ രാജസ്ഥാനിൽ അവസാനിക്കുകയും ചെയ്യും.
ഇത്തവണ കാലവർഷം സാധരണയിലാകാൻ 40 ശതമാനം സാധ്യതയാണുള്ളത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും സാധാരണയിൽ കുറവു മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.