കണ്ണൂർ: കടുത്ത വേനലിൽ കണ്ണൂർ നഗരത്തിന് ആശ്വാസമായി അമൃത് കുടിവെള്ള പദ്ധതി. രണ്ടു മാസത്തിനിടെ 4500 ഓളം കുടുംബങ്ങൾക്കാണ് പദ്ധതിപ്രകാരം വെള്ളം എത്തിച്ചു നൽകിയത്. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ അഥോറിറ്റിയുടെ സഹായത്തോടെ കണ്ണൂർ കോർപറേഷനാണ് പദ്ധതി നടപ്പിലാക്കിയത്.
കോർപറേഷനുകീഴിലുള്ള പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂർ സോണുകളിലാണ് പദ്ധതിയുടെ ഭാഗമായി വെള്ളം എത്തിച്ചുനൽകുന്നത്. നിലവിൽ 10000ത്തോളം കുടുംബങ്ങൾക്ക് വെള്ളം എത്തിച്ചുനൽകുന്നുണ്ടെന്ന് വാട്ടർ അഥോറിറ്റി അധികൃതർ പറഞ്ഞു.
പഴശി പദ്ധതിയുടെ ഭാഗമായ വളപട്ടണം പുഴയിൽനിന്നാണ് പൈപ്പിട്ട് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നത്. വെള്ളം ശേഖരിക്കുന്നതിനായി 25 ലക്ഷം രൂപ ചെലവിൽ പള്ളിക്കുന്ന് ജയിലിന് സമീപവും 14 ലക്ഷം രൂപ ചെലവിൽ തോട്ടടയിലും ജലവിതരണ സംഭരണികൾ നിർമിച്ചിട്ടുണ്ട്. മാങ്ങാട്ടുപറന്പിലെ ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്ന് പൈപ്പ് വഴി വെള്ളം പള്ളിക്കുന്നിലെ ജലവിതരണ സംഭരണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
ഇതിനായി 15 കിലോ മീറ്റർ നീളത്തിലുളള പൈപ്പാണ് സ്ഥാപിച്ചത്. വളപട്ടണം പുഴയിലൂടെ 420 മീറ്റർ നീളത്തിൽ ഹൈഡെൻസിറ്റി പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള വിതരണം സുമഗമമാക്കുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയെങ്കിലും പിന്നീട് പ്രവൃത്തി ദ്രുതഗതിയിലാകുകയായിരുന്നു.
120 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കണ്ണൂർ കോർപറേഷന് കീഴിലുള്ള തോട്ടട സമാജ്വാദി കോളനി, തോട്ടട ഇഎസ്ഐ, കണ്ണൂർ സിറ്റി, പുഴാതി, പള്ളിക്കുന്ന്, ചേലോറ ഭാഗങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമം നേരിട്ടിരുന്നു. അമൃത്പദ്ധതിയിലൂടെ ഇതിനെല്ലാം പരിഹാരമായിരിക്കുകയാണ്.
previous post