ഇരിട്ടി: ഒപി കൗണ്ടറില്‍ ജീവനക്കാരില്ല. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ദുരിതത്തില്‍. ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കണം. ഒപി കൗണ്ടറില്‍ ഒരു ജീവനക്കാരിയെ മാത്രം നിയോഗിച്ചതാണ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കൊടിയ ദുരിതമാണ്.
രാവിലെ മുതല്‍ തന്നെ ആശുപത്രിയുടെ ഒപി കൗണ്ടറിന് മുന്നില്‍ രോഗികളുടെ നീണ്ടനിരയാണ്. ഡോക്ടറെ കാണാന്‍ ചീട്ട് ലഭിക്കണമെങ്കില്‍ രണ്ടും മൂന്നും മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. സ്റ്റാഫിന്റെ കുറവാണ് രോഗികൾക്ക് പ്രയാസമുണ്ടാക്കുന്നത്. ഒപി കൗണ്ടറില്‍ സ്ത്രീകളും പുരുഷന്മാരും രണ്ട് നിരകളായാണ് ചീട്ട് എടുക്കേണ്ടത്. നിരവധി പേർ ക്യൂവില്‍ നില്ക്കുന്നതിനാല് ഇവിടെ സാമൂഹിക അകലം പോലും പാലിക്കാന്‍ സാധിക്കില്ല.
ഒപി ചീട്ട് കൗണ്ടറില്‍നിന്ന് എടുത്ത ശേഷം കോവിഡ് ഹെല്‍പ്പ് ഡെസ്കില്‍ എത്തി അവിടെയും രജിസ്റ്റര്‍ ചെയ്യണം. കോവിഡ് കാലത്തിനു തൊട്ട് മുന്‍പുവരെ ഒപി കൗണ്ടറില്‍ രണ്ട് സ്റ്റാഫിനെനിയമിച്ചിരുന്നു. ആശുപത്രിയിലെ ഓഫീസ് ആവശ്യത്തിലേക്ക് ഒരു സ്റ്റാഫിനെ മാറ്റിയതോടയാണ് രോഗികള്‍ ബുദ്ധിമുട്ടിലായത്. ദിനംപ്രതി 500 – 600 രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. ഇത്രയും ആളുകള്‍ക്ക് ഒപി ചീട്ട് നല്കാന് ഒരാളെ മാത്രം നിയോഗിച്ചതോടെയാണ് രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതി ഉണ്ടായത്. കോവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്പോഴാണ് സ്വന്തം വകുപ്പിൽ തന്നെ രോഗം വരാനുള്ള സാഹചര്യം ഉണ്ടാകുന്നത്.