കണ്ണൂർ: ജില്ലാ ആസ്പത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വയറും മനസ്സും നിറച്ച് ഡി.വൈ.എഫ്.െഎ.യുടെ സൗജന്യ ഭക്ഷണവിതരണം മൂന്നുവർഷം പിന്നിടുന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ, പ്രളയകാലത്തും കോവിഡ് കാലത്തും ഹർത്താൽദിനത്തിലും ഭക്ഷണം വിതരണം ചെയ്താണ് ‘ഹൃദയപൂർവം’ പദ്ധതി വേറിട്ട കാഴ്ചയാകുന്നത്.
ഓരോ ദിവസം ഡി.വൈ.എഫ്.ഐ.യുടെ ഓരോ മേഖലാ കമ്മിറ്റിക്കാണ് ഭക്ഷണവിതരണത്തിന്റെ ചുമതല. പ്രവർത്തകർ ശേഖരിക്കുന്ന ഭക്ഷണം വാഹനത്തിലെത്തിച്ചാണ് കൃത്യസമയത്തുള്ള വിതരണം. മൂന്നാം വാർഷികത്തിന്റെ ഭാഗമായി വ്യാഴാഴ്ച ‘സ്പെഷ്യൽ’ പായസവുമുണ്ടായിരുന്നു.
‘ഉമ്പായി കുച്ചാണ്ട് പാണൻ കത്തണുമാ… വാഴല പൊട്ടിച്ച് പാപ്പണ്ടാക്കണുമാ…’ ജ്യേഷ്ഠൻ കലാഭവൻ മണി പാടി വിശപ്പിന്റെ നോവ് മാലോകരെ അറിയിച്ച ഗാനം ആലപിച്ച് മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഊൺ വിതരണം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റിഅംഗം വി.കെ. സനോജ്, ജില്ല സെക്രട്ടറി എ. ഷാജർ, എം.വി. ഷിമ, കെ.വി. ജിജിൽ, പി. അഖിൽ എന്നിവർ സംസാരിച്ചു. കാർത്തികപുരം മേഖലാ കമ്മിറ്റിയാണ് വ്യാഴാഴ്ചത്തെ ഊണെത്തിച്ചത്