യുഡിഎഫിൽ കോണ്‍ഗ്രസും ഘടകകക്ഷികളുമായുള്ള സീറ്റുമാറ്റം പൂർത്തിയായി. പേരാന്പ്ര, കോങ്ങാട്, കൂത്തുപറന്പ് എന്നിവയാണ് മുസ്ലിം ലീഗിന് അധികമായി നൽകുന്ന സീറ്റുകൾ. 27 സീറ്റുകളിൽ ലീഗ് മത്സരിക്കും.
കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗത്തിന് പത്താമത്തെ സീറ്റായി തൃക്കരിപ്പൂർ അനുവദിച്ചു. നേരത്തേ പ്രഖ്യാപിച്ചിരുന്ന കാഞ്ഞങ്ങാടിനു പകരമാണു തൃക്കരിപ്പൂർ നൽകിയത്. ജോസഫിന്റെ പത്തു സീറ്റിലെയും സ്ഥാനാർഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ആർഎസ്പിക്ക് കയ്പമംഗലത്തിനു പകരം മട്ടന്നൂർ അനുവദിച്ചു. ഇവിടെ ഇല്ലിക്കൽ ആഗസ്തിയെ സ്ഥാനാർഥിയാക്കി.
ആർഎസ്പി അഞ്ചു സീറ്റിലാണ് മത്സരിക്കുന്നത്. എൻസി കെ രണ്ടു സീറ്റിൽ മത്സരിക്കും. പാലായിലും എലത്തൂരിലുമാണ് മാണി സി. കാപ്പന്റെ പാർട്ടി മത്സരിക്കുക. ആർഎംപിക്കാണ് വടകര സീറ്റ്. കെ.കെ. രമയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. നേരത്തേ എൻ. വേണുവിനെയാണ് സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചിരുന്നത്. രമ തന്നെ സ്ഥാനാർഥിയാകണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യത്തെ തുടർന്നാണ് വേണു പിന്മാറിയത്.
ജനതാദൾ- ജോണ്‍ ജോണ്‍ വിഭാഗത്തിന് മലന്പുഴ സീറ്റ് നൽകി. ഫോർവേഡ് ബ്ലോക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം സീറ്റു നൽകി. സിഎംപിക്കു (സി.പി. ജോണ്‍ വിഭാഗം) നൽകിയ നെന്മാറ സീറ്റിൽ സി.എൻ വിജയകൃഷ്ണൻ മത്സരിക്കും. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിനു നൽകിയ പിറവം സീറ്റിൽ അനൂപ് ജേക്കബ് പ്രചാരണം തുടങ്ങി.