കണ്ണൂർ:ജയിൽ സൂപ്രണ്ടിന്റെ നേത്യത്വത്തിൽ ജീവനക്കാരുടെയും അന്തേവാസികളുടെയും സഹകരണത്തോടെ ജൈവകൃഷിയിൽ നേട്ടം കൊയ്യുകയാണ് സബ് ജയിൽ. തടവുകാർക്ക് വിഷമുക്തമായ ഭക്ഷണം ലഭ്യമാക്കുന്നതിനും തടവുകാരുടെ മാനസികവും ശാരീരികവുമായ ഉന്നമനം ലക്ഷ്യമിട്ടുമാണ് ജൈവ പച്ചക്കറിക്കൃഷി നടത്തുന്നത്.
തക്കാളി, വെണ്ട, കെപ്സിക്കൻ, പച്ചമുളക്, ബജിമുളക്, കാബേജ്, കോളിഫ്ലവർ, വെള്ളരി, കുന്പളം, പയർ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് വിളവെടുക്കാൻ പാകത്തിൽ വിളഞ്ഞ് നിൽക്കുകയാണ്. കോവിഡ് കാലത്തെ രണ്ടാമത്തെ വിളവെടുപ്പിനാണ് തയാറാകുന്നത്.
ജയിൽ വളപ്പിൽ ഒരിടത്തു പോലും തരിശായി ഭൂമിയില്ല. വിവിധയിനം പച്ചക്കറികളാണ് സമൃതമായി വളരുന്നത്. ഗ്രോബാഗിൽ തികച്ചും ജൈവരീതിയിലാണ് പച്ചക്കറിക്കൃഷി. ചാണകം ഉണക്കി പൊടിച്ചാണ് വളമായി ഉപയോഗിക്കുന്നത്. ജയിൽ ജീവനക്കാരും അന്തേവാസികളും രാവിലെയും വൈകുന്നേരവും കൃഷിയിടങ്ങളിൽ സജീവമാണ്. വെള്ളവും വളവും കൃത്യമായി നൽകുന്നുണ്ട്. കിണറിൽ ധാരാളം വെള്ളം ലഭിക്കുന്നതുകൊണ്ട് ജലക്ഷാമമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചെറിയ ഭൂമിയിൽ പലതരം പച്ചക്കറികൾ എന്ന ആശയത്തിലാണ് കൃഷി.
കോവിഡ് കാലത്ത് ജില്ലയിൽ മികച്ച കാർഷിക സ്ഥാപനത്തിനുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ അവാർഡും കണ്ണൂർ സബ് ജയിൽ കരസ്ഥമാക്കി. മന്ത്രി സുനിൽകുമാറിൽ നിന്നും സബ് ജയിൽ സൂപ്രണ്ട് ഒതേനൻ അവാർഡ് ഏറ്റുവാങ്ങി.
അവാർഡ് ജയിൽ ജീവനക്കാർക്കും അന്തേവാസികൾക്കും കൂടുതൽ കൃഷിചെയ്യാനും വൈവിധ്യമാർന്ന കൃഷിരീതികൾ അവലംബിക്കാനും പ്രോത്സാഹനമായതായി ജയിൽ അധികൃതർ പറഞ്ഞു.