കണ്ണൂർ: സംസ്ഥാനചരിത്രത്തിൽ ആദ്യമായി കണ്ണൂരിന് മുഖ്യമന്ത്രിയടക്കം നാലുമന്ത്രിമാരെ ലഭിച്ച മന്ത്രിസഭയായിരുന്നു ഇത്. ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഇത്തവണ എത്തിയത്. ഇതിനുമുന്പ് മൂന്നു മന്ത്രിസഭകളിൽ കണ്ണൂരിന് മൂന്നുവീതം മന്ത്രിമാരെ ലഭിച്ചിരുന്നു. 1996ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം മൂന്ന് കണ്ണൂരുകാരുണ്ടായിരുന്നു. മുഖ്യമന്ത്രിയായ ഇ.കെ.നായനാർക്കുപുറമേ പെരിങ്ങളം മണ്ഡലത്തിൽനിന്നു വിജയിച്ച ജനതാദളിലെ പി.ആർ. കുറുപ്പ് വനം-ഗതാഗതമന്ത്രിയും പയ്യന്നൂരിൽനിന്നു വിജയിച്ച പിണറായി വിജയൻ വൈദ്യുതി മന്ത്രിയുമായി.
2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലാണു പിന്നീട് മൂന്നു കണ്ണൂരുകാർ പ്രതിനിധികളായത്. എം.വി. രാഘവൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എന്നിവരാണ് ആന്റണി മന്ത്രിസഭയിലെത്തിയത്. സുധാകരൻ വനംവകുപ്പ് മന്ത്രിയും സിഎംപിയിലെ എം.വി. രാഘവൻ സഹകരണ വകുപ്പ് മന്ത്രിയുമായിരുന്നു. വേണുഗോപാൽ ദേവസ്വം-ടൂറിസം മന്ത്രിയായി. ഇതിൽ സുധാകരൻ മാത്രമാണ് കണ്ണൂർ ജില്ലയിൽനിന്നു വിജയിച്ചു നിയമസഭയിലെത്തിയത്. കണ്ണൂർ മണ്ഡലത്തിൽനിന്നായിരുന്നു സുധാകരന്റെ വിജയം. എം.വി. രാഘവൻ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽനിന്നും വേണുഗോപാൽ ആലപ്പുഴയിൽനിന്നുമാണ് വിജയിച്ചത്.
2006ലെ വി.എസ് മന്ത്രിസഭയിലാണ് പിന്നീട് കണ്ണൂരിനു മൂന്നംഗങ്ങളെ കിട്ടിയത്. പയ്യന്നൂരിൽനിന്ന് വിജയിച്ച പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയും തലശേരിയിൽനിന്നു നിയമസഭയിലെത്തിയ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും എടക്കാട് മണ്ഡലത്തിൽനിന്നു കോണ്ഗ്രസ്-എസ് പ്രതിനിധിയായി വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രൻ ദേവസ്വം മന്ത്രിയുമായി. 2011 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഇരിക്കൂറിൽനിന്നു വിജയിച്ച കെ.സി. ജോസഫ് ഗ്രാമവികസന മന്ത്രിയും കൂത്തുപറന്പിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കെ.പി. മോഹനൻ കൃഷിമന്ത്രിയുമായിരുന്നു. 82ലെ കരുണാകരൻ മന്ത്രിസഭയിൽ പേരാവൂരിൽനിന്നു വിജയിച്ച കെ.പി. നൂറുദ്ദീൻ മാത്രമായിരുന്നു ജില്ലയിൽനിന്ന് മന്ത്രിയായി ഉണ്ടായിരുന്നത്.