ഇരിട്ടി: കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ അന്തർസംസ്ഥാന യാത്രക്കാർ ദുരിതത്തിലായി. മാക്കൂട്ടം -ചുരം പാത വഴിയുള്ള നുറുകണക്കിന് യാത്രക്കാരേയും വാഹനങ്ങളും മാക്കൂട്ടം ചെക്ക്പോസ്റ്റിൽ തടഞ്ഞാണ് പരിശോധന നടത്തുന്നത്.സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചു. കർണാടക ആരോഗ്യവകുപ്പ്, റവന്യു, പോലീസ് എന്നിവരുടെ സംയുക്ത സംഘം മാക്കൂട്ടം വനം വകുപ്പ് ചെക്ക്പോസ്റ്റിന് സമീപം പ്രത്യേകം പന്തലുകൾ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. ബസുകളും ചരക്ക് ലോറികളും ഉൾപ്പെടെ തടഞ്ഞുവച്ചാണ് പരിശോധന. ഇന്നലെ രാവിലെ ചുരം പാത വഴി എത്തിയവർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ വിടാനാകില്ലെന്ന കർശന നിലപാട് തുടർന്നതിനെത്തുടർന്ന് പലരും യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങി.
ആദ്യ ദിവസം എന്ന നിലയിൽ ആർടിപിസിആർ പരിശോധന ഫലം വേണ്ട, ആന്റിജൻ പരിശോധന സർട്ടിഫിക്കറ്റ് മതിയെന്ന ഇളവ് നൽകിയിരുന്നു.വളരെ കുറച്ച് പേർക്ക് മാത്രമെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുള്ളു. പരിശോധനാ കേന്ദ്രത്തിൽ ആർടിപിസിആർ പരിശോധന സൗകര്യം ക്രമീകരിച്ചിരുന്നു. ഇവിടെ പരിശോധന നടത്തിയാൽ രണ്ടു ദിവസം കഴിഞ്ഞ് മാത്രമേ ഫലം കിട്ടുകയുള്ളൂ. ഇതോടെ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ടാക്സി വാഹനങ്ങളിലും പൊതുഗതാഗത വാഹനങ്ങളിലും വന്നവർക്ക് ഏറെ പ്രയാസം നേരിട്ടു. പേട്ട ഭാഗത്തു നിന്നു ടാക്സിയിൽ വന്നവരോട് ചെക്ക്പോസ്റ്റ് കഴിഞ്ഞ വാഹനം പോയാൽ തിരിച്ചുവരുമ്പോൾ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കാരണം യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടു. സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഒരു കിലോമീറ്ററോളം നടന്നാണ് കേരളാ അതിർത്തിയായ കൂട്ടുപുഴയിൽ എത്തിയത്. കർണാടക ട്രാൻസ്പോർട്ടിന്റെ കണ്ണൂർ-മൈസൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസും കേരളത്തിൽനിന്ന് മടങ്ങുമ്പോൾ ചെക്ക് പോസ്റ്റിൽ പിടിച്ചിട്ടു. യാത്രക്കാർക്ക് സർട്ടിഫിക്കറ്റ് ഉണ്ടങ്കിലും ജീവനക്കാർക്ക് ഇല്ലാത്തതായിരുന്നു കാരണം. സർട്ടിഫിക്കറ്റ് കാര്യങ്ങൾ ക്രമീകരിച്ച ശേഷമാണ് ബസ് വിട്ടത്.
72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടതെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയ്ക്ക് ഉപയോഗിക്കാനായി 14 ദിവസം സമയ പരിധി അനുവദിച്ചിട്ടുണ്ട്. കുടക് ജില്ലയിലെ മാക്കൂട്ടം, കുട്ട, സംബാജെ, കരിക്കെ എന്നിവിടങ്ങളിലാണ് അതിർത്തിയിൽ കോവിഡ് പരിശോധനയ്ക്കായി ചെക്ക് പോസ്റ്റ് തുറന്നിട്ടുള്ളത്. 24 മണിക്കൂറും പരിശോധനയുണ്ടാകും.
മാക്കൂട്ടത്ത് വീരാജ്പേട്ട താലൂക്ക് ആശുപത്രിയിലെ ഡോ. സി.കെ.ദിപിതാ, ലാബ് ടെക്നിഷ്യൻ എം.ആർ.കൗശിക്, എച്ച്എസ് മമത, പി.വി.സുജാത എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘവും വീരാജ്പേട്ട താലൂക്ക് റവന്യു ഇൻസ്പെക്ടർ സി.എ.പളങ്കപ്പ, വില്ലേജ് ഓഫിസർ കസ്തൂരി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരുമാണ് പരിശോധക സംഘത്തിൽ ഉള്ളത്.