പയ്യാവൂർ: കുടക് -മലയാളി കൂട്ടായ്മയ്ക്ക് പ്രസിദ്ധമായ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് നാളെ തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇക്കുറി കലാ-സാംസ്കാരിക പരിപാടികൾ പൂർണമായി ഒഴിവാക്കിയാണ് ഉത്സവം. ആചാരങ്ങൾക്ക് തുടക്കംകുറിച്ച് നാളെ രാവിലെ ആറിന് കുടകരുടെ അരിവരവ്, വൈകുന്നേരം നാലിന് ദ്രവ്യ സമർപ്പണം, 5.30 ന് കുടകരുടെ അരി അളവ്, ഏഴിന് തിരുവത്താഴത്തിന് അരിയളവ്, എട്ടിന് നായൻമാർ ഊട്ട്. 12 മുതൽ ദിവസവും രാവിലെ ഏഴിന് ഭഗവത്ഗീതാ പാരായണം. 12ന് പത്തിന് ചൂളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകുന്നേരം അഞ്ചിന് താഴത്തമ്പലത്തിൽനിന്ന് തിടമ്പെഴുന്നള്ളത്ത്, 5.30 ന് പയ്യാവൂർ ദേശവാസികളുടേയും കൈതപ്രം ദേശവാസികളുടേയും ഊട്ടുകാഴ്ച.
ദിവസവും തിടമ്പെഴുന്നള്ളത്ത് ഉണ്ടായിരിക്കും. 19ന് രാത്രി എട്ടിന് ശ്രീഭൂതബലി, 20 ന് രാവിലെ ആറിന് കുടകിൽനിന്ന് അരിവരവ്, വൈകുന്നേരം അഞ്ചിന് തിടമ്പെഴുന്നള്ളത്ത്, തുടർന്ന് പന്തീരടി പൂജ, വലിയ തിരുവത്താഴത്തിന് അരിയളവ്, എട്ടിന് ശ്രീഭൂതബലി, ഒമ്പതിന് കുടകരുടെ തുടികൊട്ടിപ്പാട്ട്.
21ന് രാവിലെ ആറിന് തിരുനടയിൽ കുടകരുടെ അരിസമർപ്പണം, എട്ടിന് വൃഷഭാജലി (കുടകിൽനിന്ന് അരിയുമായി എത്തുന്ന കാളകളെ ശ്രീകോവിലിന് മുന്നിൽ തൊഴീക്കൽ), വൈകുന്നേരം അഞ്ചിന് തിടമ്പെഴുന്നള്ളത്ത്, ആറിന് ചേടിച്ചേരി വാസികളുടെ ഊട്ടുകാഴ്ച, രാത്രി എട്ടിന് തെയ്യം പാടിപ്പാട്ട്, കുടകരുടെ തുടികൊട്ടിപ്പാട്ട്. 22 നാണ് പ്രധാന ഉത്സവം. പുലർച്ചെ നാലുമുതൽ നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കൽ, പൂർണപുഷ്പാഞ്ജലി, അശ്വരമധ നമസ്കാരം, പൂർണപുഷ്പാഞ്ജലി. ഉച്ചകഴിഞ്ഞ് രണ്ടിന് തിടമ്പെഴുന്നള്ളത്ത്, തുടർന്ന് കോമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പിൽ നൃത്തം. 2.30 ന് ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച. തുടർന്ന് മൂന്നിന് കുടകരുടെ മടക്കയാത്രയും നടക്കും.
23 ന് രാവിലെ പത്തിന് നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം, ഒന്നിന് നെയ്യമൃതുകാരുടെ അടീലൂണ്, വൈകുന്നേരം ആറിന് ശ്രീഭൂതബലി, തിടമ്പഴുന്നള്ളത്ത്. രാത്രി ഒമ്പതിന് തെയ്യംപാടിപ്പാട്ട്. ഉത്സവസമാപന ദിവസമായ 24 ന് 11 ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി എട്ടിന് ശ്രീഭൂതബലിയും തിടമ്പഴുന്നള്ളത്തും. ഒമ്പതിന് കളത്തിലരിയും പാട്ടുമാണ് സമാപനച്ചടങ്ങ്.