തലശേരി: ലഹരിമാഫിയാ തലവനെ കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ വിചാരണ ചെയ്തതിനുപിന്നാലെ ഡിവൈഎഫ്ഐ തലശേരി ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജനകീയ പരിശോധന നടത്തി.
ഉപയോഗിച്ച നിരവധി സിറിഞ്ചുകളും ലഹരിഗുളികകളുടെ സ്ട്രിപ്പുകളും കണ്ടെടുത്തു. മത്സ്യമാർക്കറ്റ്, കടൽപ്പാലം പരിസരം എന്നിവിടങ്ങളിലാണ് പരിശോധനയും ബോധവത്കരണവും നടന്നത്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എം.പി.പ്രഷൻ, സാജിർ, കെ.പി. പ്രശാന്ത്, പ്രഷീൽ കോടതി, നിധീഷ് എന്നിവർ നേതൃത്വം നൽകി. അതേസമയം, ജനകീയ മുന്നേറ്റങ്ങൾക്കുപുറമെ ലഹരിക്കെതിരേ പോലീസും നടപടി ശക്തമാക്കിയിട്ടുണ്ട്.
അമിതമായ ലഹരി ഉപയോഗത്തെത്തുടർന്ന് യുവാവ് റോഡരികിൽ മരിച്ചുവീണ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ പോലീസ് ലഹരിമാഫിയ തലവനെ ജനക്കൂട്ടം തടഞ്ഞുവച്ച് ജനകീയ വിചാരണ നടത്തിയപ്പോൾ പുറത്തുവന്നിട്ടുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.
മുകുന്ദ മല്ലർ ജംഗ്ഷൻ കേന്ദ്രീകരിച്ച് യുവതിയുടെ നേതൃത്വത്തിൽ കഞ്ചാവ്, കറുപ്പ് തുടങ്ങിയ ലഹരിവസ്തുക്കൾ വില്പന നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.
സാരിയുടുത്ത് ഇരുചക്ര വാഹനത്തിലെത്തുന്ന ഒരു യുവതിയാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.