കോവിഡ് അടച്ചുപൂട്ടൽ പിൻവലിച്ചശേഷവും രാജ്യത്ത് തൊഴിലില്ലായ്‌മ കുതിച്ചുയരുന്നു. ഒരുവർഷത്തെ ഉയർന്ന തൊഴിലില്ലായ്‌മാ നിരക്കാണ് ജൂണിലേതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) റിപ്പോർട്ടിൽ പറഞ്ഞു. മേയിൽ മൊത്തം തൊഴിൽശക്തിയുടെ 7.1 ശതമാനമായിരുന്നു തൊഴിലില്ലായ്‌മാ നിരക്ക്. ജൂണിൽ ഇത് 7.8 ആയി. ഒരു മാസത്തിനിടെ 1.3 കോടി തൊഴിൽ നഷ്ടപ്പെട്ടു. ശമ്പളമുള്ള 20.5 ലക്ഷംപേർക്ക് ജോലി പോയി.
ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മ മേയിൽ 6.62 ശതമാനമായിരുന്നത് ജൂണിൽ 8.03 ആയി. കാർഷികമേഖലയിൽമാത്രം 80 ലക്ഷത്തോളം തൊഴിൽ ഇല്ലാതായി. തോട്ടങ്ങളുമായി ബന്ധപ്പെട്ട ജോലിയാണ് അധികവും നഷ്ടപ്പെട്ടത്. വിളക്കൃഷിയുമായി ബന്ധപ്പെട്ട് 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെട്ടെങ്കിലും 2020, 2021 വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. അതേസമയം, നഗരങ്ങളിലെ തൊഴിലില്ലായ്‌മാ നിരക്ക് മേയിൽ 8.21 ശതമാനമായിരുന്നത് ജൂണിൽ 7.30 ആയെന്നും സിഎംഐഇ സിഇഒ മഹേഷ്‌വ്യാസ് പറഞ്ഞു.