കനത്ത വരൾച്ച നേരിടുന്ന വടക്കൻ ഇറ്റലിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോ നദിയോടു ചേർന്നുള്ള വെനേറ്റോ, പീഡ്മോണ്ട്, ലോംബാർഡി, ഫ്രിയുതി വനേസിയ ജൂലിയ, എമിലിയ റൊമാഗ്ന എന്നീ അഞ്ചു പ്രവിശ്യകളാണു പ്രതിസന്ധിയിലായിരിക്കുന്നത്.
ഏഴുപതു വർഷത്തിനിടെ ഇറ്റലി നേരിടുന്ന ഏറ്റവും വലിയ വരൾച്ചയാണിത്. അസാധാരണമായ ചൂടും മഴക്കുറവുമാണു കാരണം. വരൾച്ച മൂലം ഇറ്റലിയുടെ കാർഷികവിളകളിൽ മുപ്പതു ശതമാനമെങ്കിലും മോശമാകുമെന്ന ആശങ്ക ശക്തമാണ്. ഒട്ടനവധി മുനിസിപ്പാലിറ്റികളിൽ വെള്ളത്തിനു റേഷൻ തുടങ്ങി.
സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ലക്ഷ്യമിട്ടാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതെന്ന് സർക്കാർ അറിയിച്ചു. ഫലമുണ്ടായില്ലെങ്കിൽ കൂടുതൽ നടപടികളിലേക്കു കടക്കും.