വില കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുള്ള മണ്ണെണ്ണവിഹിതവും നിർത്തലാക്കുന്നു. കൂടുതൽ മണ്ണെണ്ണ ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ കത്തിന്, മണ്ണെണ്ണയ്‌ക്കു പകരം മത്സ്യബന്ധനത്തിന് പെട്രോളോ, ഡീസലോ ഉപയോഗിച്ചുകൂടേ എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടി.
2022–-23 സാമ്പത്തിക വർഷത്തിൽ 1,11, 312 കിലോലിറ്റർ സബ്‌സിഡി മണ്ണെണ്ണയും സബ്‌സിഡി ഇല്ലാത്ത 1,08,960 കിലോ ലിറ്ററുമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 2021 –-22 വർഷത്തിൽ 25,920 കിലോ ലിറ്റർ സബ്‌സിഡി മണ്ണെണ്ണയും 21,888 കിലോ ലിറ്റർ സബ്‌സിഡിയില്ലാത്ത മണ്ണെണ്ണയുമാണ് കേരളത്തിന് ലഭിച്ചത്. വൈദ്യുതീകരിച്ച വീടുള്ള കാർഡുടമയ്‌ക്ക് ഒരുലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാർഡുടമയ്‌ക്ക് നാലുലിറ്ററും നൽകാൻ മാസം 9,276 കിലോലിറ്ററും വർഷത്തിൽ 1,11,312 കിലോലിറ്ററും വേണം. 14,481 മത്സ്യബന്ധന യാനങ്ങളാണ് മണ്ണെണ്ണയ്‌ക്കായി സർക്കാരിന് കീഴിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിനായി പ്രതിവർഷം 1,00,776 കിലോലിറ്റർ വേണം. ഇതിനുപുറമെ കാർഷികാവശ്യങ്ങൾക്ക് 8184 കിലോലിറ്ററും ആവശ്യമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ നാലിലൊന്ന് മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. അതും ഇനി പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.