കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എൽസി എ പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ വലിയ തമാശ ആയിരുന്നുവെന്ന പ്രസ്താവന തിരുത്തി മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ് വിജയം. തന്‍റെ പ്രസംഗം മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
1,21,318 വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലത്തെക്കുറിച്ച് മന്ത്രി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത് വിവാദമായിരുന്നു. പ്രസ്താവന വിദ്യാഭ്യാസ വകുപ്പിനെ ഞെട്ടിക്കുകയും പരക്കെ വിമർശനം ഉയരുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലാകെ ട്രോളുകളും നിറഞ്ഞു. കഴിഞ്ഞവർഷം കേരളത്തിലെ എസ്എസ്എൽസി എ പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ വലിയ തമാശ ആയിരുന്നവെന്നും ഇത്തവണ എ പ്ലസിന്‍റെ കാര്യത്തിൽ നിലവാരം വീണ്ടെടുത്തെന്നുമായിരുന്ന സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.