കണ്ണൂര്‍: മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 6.30 ഓടെ കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരികയായിരുന്ന “നന്ദനം’ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തലശേരി തലായി ഹാര്‍ബറില്‍നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
വള്ളത്തിലെ തൊഴിലാളികളായ തലശേരി പാലയാട് സ്വദേശി മനോജ്, ചാലില്‍ സ്വദേശി ഉസന്‍, ഓഡിഷ സ്വദേശി ബാപ്പുണ്ണി എന്നിവരെയാണ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
അപകടത്തില്‍പ്പെട്ട ഫൈബര്‍ വള്ളം തലശേരി തീരദേശ പോലീസ് തലായി ഹാര്‍ബറില്‍ എത്തിച്ചു. തലായി ഹാര്‍ബറില്‍ നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ ഗോപാല്‍പേട്ട ഹാര്‍ബറിലേക്ക് വരുന്ന വഴിയാണ് വള്ളം തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.
തൊഴിലാളികള്‍ മറിഞ്ഞ വള്ളത്തിലെ കയറില്‍ പിടിച്ചുനിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
അപകടവിവരം അറിഞ്ഞ തലശേരി തീരദേശ പോലീസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ മറൈന്‍ എന്ഫോഴ്സ്മെന്റുമായി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തൊഴിലാളികളെ രക്ഷപ്പെടുത്താനായത്.
മത്സ്യത്തൊഴിലാളികളെ തീരദേശ പോലീസ് റസ്ക്യുബോട്ടില് തലായി ഹാര്‍ബറിലും പിന്നീട് തലശേരി ജനറൽ ആശുപത്രിയിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.
തീരദേശ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ എ. വിനോദ് കുമാര്‍, പി.വി. പ്രമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.കെ. ഷിനില്‍, പി.വി. രജീഷ്, കോസ്റ്റല്‍ വാര്ഡന്മാരായ സരോഷ്, നിരഞ്ജന്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എഎസ്ഐ ക്ലീറ്റസ് റോച്ച, സിപിഒ ദില്‍ജിത്ത്, ഗാര്‍ഡുമാരായ ടി.പി. സനിത്ത്, ദിജേഷ്, ബോട്ട് സ്രാങ്ക് തദയൂസ്, ദേവദാസ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.