സംസ്‌ഥാനത്ത് പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 25 ദിവസത്തിനിടെ 18 പേരാണ് കോവിഡ് ഒഴികെയുള്ള മറ്റ് പകർച്ച വ്യാധികളെ തുടർന്ന് മരിച്ചത്. കൂടാതെ മൂന്ന് ലക്ഷത്തോളം പേരാണ് ഈ മാസം മാത്രം പനിക്ക് ചികിൽസ തേടിയത്. നീണ്ടു നിൽക്കുന്ന പനിയെ ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
ജൂണ്‍ മാസത്തില്‍ സംസ്‌ഥാനത്ത് 500 പേര്‍ക്ക് ഡെങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചു. കൂടാതെ 6 പേർ എലിപ്പനിയെ തുടർന്നും 2 പേർ ഡെങ്കിപ്പനിയെ തുടർന്ന് ജൂൺ മാസത്തിൽ മരണപ്പെടുകയും ചെയ്‌തു. ഡെങ്കിപ്പനിക്കും, എലിപ്പനിക്കും ഒപ്പം സംസ്‌ഥാനത്ത് ചെള്ള് പനി, തക്കാളി പനി എന്നിവ ബാധിക്കുന്നവരും ഏറെയാണ്. 52 പേർക്കാണ് ഇതിനോടകം ചെള്ള് പനി സ്‌ഥിരീകരിച്ചത്. ഈ മാസമാകെ 2,79,103 പേര്‍ പനിക്ക് ചികില്‍സ തേടിയതായി ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലുണ്ട്.
കൂടാതെ 60,696 പേര്‍ വയറിളക്ക രോഗങ്ങള്‍ ബാധിച്ചും സംസ്‌ഥാനത്ത് ചികിൽസ തേടിയിട്ടുണ്ട്. സാധാരണ വൈറൽ പനിയാണ് കൂടുതൽ ആളുകളെയും ബാധിച്ചിരിക്കുന്നത്. എങ്കിലും പനിയെ നിസാരമായി കാണരുതെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.