ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. സ്‌ഥലമേറ്റെടുക്കൽ പൂർത്തിയാക്കി ചുറ്റുമതിൽ നിർമിക്കും. കേന്ദ്രസർക്കാർ നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.
പ്രവേശന കവാടങ്ങൾ 4 എണ്ണമാക്കി ചുരുക്കണമെന്നും ഈ ഗോപുരങ്ങൾക്ക് സമീപം അത്യാധുനിക സുരക്ഷാ ഉപകരണങ്ങളോടെ നിരീക്ഷണ ടവറുകൾ സ്‌ഥാപിക്കണമെന്നും കേന്ദ്ര നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. 2008ൽ കോടതി നിർദ്ദേശത്തെ തുടർന്ന് തെക്കേ നടയിൽ 100 മീറ്ററും മറ്റു ഭാഗങ്ങളിൽ 25 മീറ്ററും ഏറ്റെടുത്തിരുന്നു. പിന്നീട് ബാക്കി സ്‌ഥലങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ച് 3 വർഷം മുൻപ് കളക്‌ടർക്ക് കത്ത് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ ഇത് തടസപ്പെടുകയായിരുന്നു.
കേന്ദ്ര നിർദ്ദേശം വന്നതിന് പിന്നാലെ കഴിഞ്ഞ 12ആം തീയതി ദേവസ്വം കമ്മിഷണർ, അഡ്‌മിനിസ്ട്രേറ്റർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും, സംസ്‌ഥാന സർക്കാരിന് റിപ്പോർട് സമർപ്പിക്കുകയും ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനമായത്.