ഇരിട്ടി : മാനത്ത് കാർമേഘങ്ങൾ കനത്തു നിൽക്കേ ഇവക്കു കീഴിൽ പുഷ്പ്പാഭരണം ചാർത്തി കാഴ്‌ചയുടെ വൈവിധ്യങ്ങൾ വിരിയിച്ച് നിൽക്കുകയാണ് ഇരിട്ടി പുഷ്‌പമേള. സാധാരണ കനത്ത മഴപെയ്യുന്ന മൺസൂൺ കാലത്ത് ആരും ഇത്തരം പുഷ്പമേള സംഘടിപ്പിക്കാൻ മുതിരാറില്ലെങ്കിലും ഇരിട്ടി പയഞ്ചേരി തവക്കൽ കോംപ്ലക്‌സിന് സമീപം ഒരുക്കിയിരിക്കുന്ന പുഷ്‌പ, ഫല, സസ്യ, വാണിജ്യ മേള ജനങ്ങളെ ആകർഷിക്കുകയാണ്. നിരവധി സ്ഥാപനങ്ങളുടെ വിൽപ്പന സ്‌റ്റാളുകളും വിനോദത്തിനുള്ള പ്രത്യേക വിഭാഗവും
മേളയിലുണ്ട്. ആയിരത്തഞ്ഞൂറ് ചതുരശ്ര അടി വിസ്‌തൃതിയിലാണ് പുഷ്‌പമേളയുടെ പവിലിയൻ ഒരുക്കിയത്. ഓർക്കിഡ് ഇനങ്ങൾ, വിദേശ ഇനം പൂച്ചെടികൾ, ഫലവൃക്ഷത്തൈകളുടെ വിപുല ശേഖരവും , വിവിധ ഇനം പൂന്തോട്ടച്ചെടികളും പൂക്കളും വിത്തുകളും അടക്കം പ്രദർശനത്തിനുണ്ട്. കൂടാതെ കുട്ടികൾക്കടക്കം വിനോദം നൽകുന്ന വിവിധതരം റൈഡുകളുള്ള അമ്മ്യൂസ് മെന്റ് പാർക്കും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. ജൂലൈ 10 ന് പ്രദർശന മേള സമാപിക്കും.